സാമ്പത്തിക അവലോകന റിപ്പോർട്ട് 2026
പ്രതിപക്ഷത്തിന്റെ കള്ളക്കഥകള്‍ക്ക് കണക്കുകൾ മറുപടി

തിരുവനന്തപുരം: ലോകം വിസ്‌മയത്തോടെ നോക്കിക്കണ്ട കേരളത്തിന്റെ ആരോഗ്യ മേഖലയെ ഇകഴ്‌ത്താൻ പ്രതിപക്ഷം നിയമസഭയിൽ കള്ളക്കഥകൾ നിരത്തിയ അതേ ദിവസംതന്നെയാണ് ആരോഗ്യ മേഖലയെ പ്രകീർത്തിച്ച് സാമ്പത്തിക അവലോകന റിപ്പോർട്ട് 2026 പുറത്തുവന്നത്. വിദ്യാഭ്യാസ മേഖലയിലും കേരളത്തിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് റിപ്പോർട്ട് രേഖപ്പെടുത്തി.
കേരളത്തിന് ഉന്നത നിലവാരവും എളുപ്പത്തിൽ ലഭ്യമാവുന്നതും വിവേചനമില്ലാത്തതും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ കരുത്തുറ്റ പൊതുജനാരോഗ്യ പരിരക്ഷാ സംവിധാനമാണുള്ളത്. കേരളത്തിലെ ആയുർദൈർഘ്യം (ജനനസമയത്ത്) 75.1 വർഷമാണ്, ഇത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്നതും അഖിലേന്ത്യാ ശരാശരിയായ 70.3 വർഷത്തേക്കാൾ കൂടിയതുമാണ്.
കേരളത്തിലെ മാതൃമരണനിരക്ക് (എംഎംആർ) 30 ആണ്, ഇത് സംസ്ഥാനങ്ങളിൽ ഏറ്റവും താഴ്ന്നതും അഖിലേന്ത്യാ ശരാശരിയായ 88 നെക്കാൾ വളരെ കുറഞ്ഞതുമാണ്. നവകേരള കർമ്മപദ്ധതി- രണ്ടി ന് കീഴിൽ 2022 ലാണ് ആർദ്രം മിഷൻ-2 ആരംഭിച്ചത്. മിഷന്റെ ഭാഗമായി, 885 ൽ 740 പിഎച്ച്സികൾ എഫ്എച്ച്സികളായും 105 സിഎച്ച്സികൾ ബ്ലോക്ക് എഫ്എച്ച്സികളായും മാറി. 17 ൽ 14 ജില്ല/ജനറൽ ആശുപത്രികളിലെയും 43 ൽ 24 താലൂക്ക് ആശുപത്രികളിലെയും ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗം രോഗീ സൗഹൃദമാക്കി.
8 മെഡിക്കൽ കോളേജുകളിലെയും ഒപികൾ രോഗിസൗഹൃദമോ പരിഷ്ക്കരിച്ചതോ ആക്കി. ആർദ്രം മിഷനു കീഴിലുള്ള പുതിയ സംരംഭങ്ങളിൽ ‘ആശ്വാസം' ഡിപ്രഷൻ മാനേജ്മെന്റ് ക്ലിനിക്കുകൾ, ‘ശ്വാസ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമോണറി ഡിസീസ് (സിഒപിഡി) നിയന്ത്രണ പരിപാടി, 4,261 ഗ്രാമീണ ഉപകേന്ദ്രങ്ങളെ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റുക, എല്ലാ എഫ്എച്ച്സികളിലും എല്ലാ ദിവസവും വൈകുന്നേരം 6:00 വരെ ഔട്ട് പേഷ്യന്റ് സൌകര്യങ്ങൾ, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലെ (എഫ്എച്ച്സികൾ) ലബോറട്ടറി സൗകര്യങ്ങൾ, എല്ലാ ദിവസവും എല്ലാ എഫ്എച്ച്സികളിലും ജീവിത ശൈലീ രോഗ നിയന്ത്രണ ക്ലിനിക്കുകൾ, എഫ്എച്ച്സികളിലെ സമ്പൂർണ മാനസികാരോഗ്യ പരിപാടി (എസ്എംഎപി) എന്നിവ ഉൾപ്പെടുന്നു.
കേരളത്തിലെ ഇ-ഹെൽത്ത് പദ്ധതിയിൽ 2,59,55,998 ആളുകളുടെ ആരോഗ്യ വിശദാംശങ്ങൾ ശേഖരിക്കുകയും ഇലക്ട്രോണിക് രീതിയിൽ സംഭരിക്കുകയും ചെയ്ത ഏറ്റവും വലിയ ഡാറ്റാബേസ് ഉണ്ട്. ഇതിനുപുറമെ, വയോജനങ്ങളുടെ പാലിയേറ്റീവ് കെയർ, നിർണയ ലാബ് നെറ്റ് വർക്ക്, ആരോഗ്യകരമായ ജീവിത ബോധവത്കരണം, ജനകീയ ആരോഗ്യ കേന്ദ്രം, വൺ ഹെൽത്ത് പ്രോഗ്രാം തുടങ്ങിയവ ആരംഭിച്ചു.
വിദ്യാഭ്യാസം
കേരളത്തിന് അഭിമാനകരമായ പാരമ്പര്യമുള്ള മറ്റൊരു മേഖലകളാണ് വിദ്യാഭ്യാസ രംഗം. എല്ലാവരെയും ഉൾക്കൊണ്ടുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്, സൗജന്യ യൂണിഫോം, ഉച്ചഭക്ഷണം, യാത്രാ ചെലവുകൾക്കുള്ള സാമ്പത്തിക സഹായം, ഹോസ്റ്റൽ സൗകര്യങ്ങൾ, വിദ്യാർഥികൾക്കുള്ള വിനോദയാത്രകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നു. 2024-25 ൽ ആകെ 12,945 സ്കൂളുകളുള്ളതിൽ 4,700 (36.3 ശതമാനം) സർക്കാർ സ്കൂളുകളും 7,202 (55.6 ശതമാനം) എയ്ഡഡ് സ്കൂളുകളും 1,043 (8 ശതമാനം) അൺ എയ്ഡഡ് സ്കൂളുകളുമാണ്.
കിഫ്ബിയുടെ കീഴിൽ 141, 386, 446 എണ്ണം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി യഥാക്രമം 75 കോടി, 73 കോടി, 71 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപ ചെലവിടുന്ന വിഭാഗത്തിൽ 139 സ്കൂളുകളുടെ കെട്ടിട നിർമാണം പൂർത്തിയായി. 3 കോടി രൂപ ചെലവാക്കുന്ന വിഭാഗത്തിൽ 213 സ്കൂളുകളുടെ കെട്ടിട നിർമ്മാണവും ഒരു കോടി രൂപ ചെലവഴിക്കുന്ന വിഭാഗത്തിൽ 246 സ്കൂളുകളുടെ കെട്ടിട നിർമ്മാണവും പൂർത്തിയായി.
നബാർഡിന്റെ സഹായത്തോടെ 52 സ്കൂളുകളുടെ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി. സർക്കാർ സ്കൂളുകളിൽ 99.1 ശതമാനം പേർക്കും കുടിവെള്ളം ലഭ്യമാണ്. എല്ലാ സർക്കാർ സ്കൂളുകളിലും മൂത്രപുര/ലാട്രിൻ സൗകര്യങ്ങളുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2024-25 ൽ 45 സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ മൊത്തം 2,805 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധകേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസത്തിൽ കേരളം സുപ്രധാന നയപരമായ മാറ്റങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. എഐഎസ്എച്ച്ഇ റിപ്പോർട്ട് 2021-22 അനുസരിച്ച്, ഉന്നതവിദ്യാഭ്യാസത്തിൽ കേരളത്തിൽ മൊത്തം പ്രവേശനാനുപാതം 41.3 ആണ്, ഇത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വെച്ച് രാജ്യത്ത് ഏഴാം സ്ഥാനത്താണ്.
കൂടാതെ മൊത്തത്തിലുള്ള ലിംഗ തുല്യത സൂചിക 1.44 ആണ് (പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സ്ത്രീ പ്രവേശനം). ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന ഉദ്യമങ്ങളിൽ നാല് വർഷത്തെ ബിരുദ പ്രോഗ്രാം, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിക്കൽ, പ്രമുഖ സ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയ ഉൾപ്പെടുന്നു.
വിശപ്പു രഹിത കാമ്പസ്, കാമ്പസിലേക്ക് കരിയർ ബന്ധിപ്പിക്കുക, മുഖ്യമന്ത്രിയുടെ പ്രതിഭാ സ്കോളർഷിപ്പ് അവാർഡ്, മിനി ഇൻഡസ്ട്രിയൽ യൂണിറ്റ്, ജീവനി കോളേജ് മാനസിക ബോധവൽക്കരണ പരിപാടി എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിലെ മറ്റ് പ്രധാന പ്രോത്സാഹന പരിപാടികൾ. എൻഐആർ എഫ് റാങ്കിംഗ് 2025 ൽ കേരളത്തിൽ നിന്നുള്ള 18 കോളേജുകൾ രാജ്യത്തെ മികച്ച 100 കോളേജുകളിൽ ഇടം നേടിയപ്പോൾ അവയിൽ മൂന്നെണ്ണം മികച്ച 50 കോളേജുകളിൽ ഉൾപ്പെടുന്നു. 35,000 വിദ്യാർഥികളുള്ള പ്രധാന സർവകലാശാലകളിൽ നടപ്പാക്കുന്ന ഒരു നൂതന പരിപാടിയാണ് കെ-റീപ്. ആ രംഗത്തും കേരളം മുന്നിലാണ്.










0 comments