വൻവിജയമായി ഇ-മാലിന്യ ശേഖരണ പദ്ധതി; ഒരു മാസത്തിനുള്ളിൽ ശേഖരിച്ചത്‌ 33,945 കിലോ മാലിന്യം

E waste
വെബ് ഡെസ്ക്

Published on Aug 19, 2025, 01:34 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ജനകീയ പദ്ധതി വൻവിജയം. ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് ആരംഭിച്ച ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ഇതുവരെ ഖേരിച്ചത്‌ 33,945 കിലോ മാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഇ-മാലിന്യം ശേഖരിച്ചത് (12261 കിലോ). 


തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടകരമല്ലാത്ത 44 ഇനം ഇലക്ട്രോണിക്-ഇലക്ട്രിക്കൽ മാലിന്യങ്ങളാണ് ഹരിതകർമസേന വില നൽകി ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില. ഇ-മാലിന്യത്തിന് പകരമായി ഹരിതകർമസേന ഇതുവരെ 2,63,818.66 രൂപയാണ് നൽകിയത്. ഹരിതകർമ സേന കൺസോർഷ്യം ഫണ്ടിൽ നിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽനിന്നോ ആണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും വില നൽകുന്നത്. ക്ലീൻ കേരള കമ്പനി മാലിന്യം ഏറ്റെടുക്കുമ്പോൾ ഈ തുക ഹരിതകർമ സേനയ്ക്ക് തിരികെ ലഭിക്കുന്നു. നിലവിൽ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. 


ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, കമ്പ്യൂട്ടർ, മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്സ്, മോട്ടോർ, മൊബൈൽ ഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോർഡുകൾ, സ്പീക്കർ, ഹെഡ്ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവ ഹരിതകർമസേനയ്ക്ക് കൈമാറാം. 


ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്‌കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ഇ- മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനയ്ക്ക് പരിശീലനം നൽകിയാണ് പദ്ധതി ആരംഭിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയിൽ എത്തിച്ച് തരംതിരിച്ച്, പുനരുപയോഗം, പുനചംക്രമണം, സുരക്ഷിതമായ നിർമാർജനം എന്നിവ ഉറപ്പാക്കുന്നു. ഈ പദ്ധതിയുടെ വിജയം, മാലിന്യ നിർമാർജനത്തിൽ കേരളം കൈവരിക്കുന്ന സുപ്രധാന നേട്ടമായി മാറുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home