ഹൈക്കമാൻഡ് തീരുമാനം അറിഞ്ഞാൽ ബാക്കി ആലോചിച്ച് പറയും: കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ഡൽഹിയിൽനിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം അറിഞ്ഞാൽ ബാക്കി ആലോചിച്ചശേഷം പറയും. പാണക്കാട് ചേർന്ന ലീഗ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മുഖ്യമന്ത്രി ആരാണെന്നത് സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനുശേഷം ലീഗ് എടുക്കേണ്ട തീരുമാനങ്ങൾക്കായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. മന്ത്രിമാരെയുൾപ്പെടെ തീരുമാനിക്കുന്നതും തങ്ങൾ ആയിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, മുഖ്യമവ്ത്രി സ്ഥാനത്തേക്ക് ലീഗിന്റെ പിന്തുണ വി ഡി സതീശനാണോ എന്ന ചോദ്യത്തോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല. ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലു പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനും മറുപടി നൽകിയില്ല.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച അനന്തമായി നീളുന്നതിനിടയിലാണ് ലീഗ് അടിയന്തരമായി യോഗം ചേർന്നത്. മുഖ്യമന്ത്രി തീരുമാനം നീളുന്നതിൽ ലീഗ് കടുത്ത അതൃപ്‌തിയിലാണ്. ഘടകകക്ഷി എന്ന നിലയിൽ അഭിപ്രായം ചോദിച്ചതൊഴിച്ചാൽ ലീഗിനെ പൂർണമായും അകറ്റിനിർത്തിയാണ് ചർച്ചകൾ. മുൻകാലങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ലീഗ് നിർണായക ഇടപെടൽ നടത്തിയിരുന്നു. ലീഗ് നിർബന്ധത്തിന് വഴങ്ങി മുഖ്യമന്ത്രിയെ മാറ്റിയ ചരിത്രവുമുണ്ട്. പരസ്യമായി വി ഡി സതീശനെ പിന്തുണച്ചതോടെ വേണുഗോപാൽ പക്ഷം ലീഗിനെ തഴഞ്ഞു.
ലീഗിന് എന്തെല്ലാം വകുപ്പുകൾ ലഭിക്കുമെന്ന കാര്യത്തിലും അനിശ്‌ചിതത്വമാണ്. ഫലംവന്നശേഷം യുഡിഎഫ് നേതൃയോഗം ചേരാനായിട്ടില്ല. ലീഗിന് ഉപമുഖ്യമന്ത്രി പദവി കിട്ടുമെന്ന് ഉറപ്പില്ല. വിദ്യാഭ്യാസ വകുപ്പ് ലീഗിൽനിന്ന് ഏറ്റെടുക്കാനും നീക്കമുണ്ട്. ഇതിൽ ലീഗിന് കടുത്ത അതൃപ്‌തിയുണ്ട്. മുൻകാലങ്ങളിൽ ലഭിച്ച വകുപ്പുകൾ വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് പൊതു അഭിപ്രായം.
മന്ത്രിമാരെ തീരുമാനിക്കുന്നതിലും ലീഗിൽ സമവായമായിട്ടില്ല. അഞ്ചാം മന്ത്രിസ്ഥാനത്തിൽ ഉറപ്പില്ല. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവർ മന്ത്രിയാകുമെന്ന് ഉറപ്പായി. ആബിദ് ഹുസൈൻ തങ്ങൾ മന്ത്രിസ്ഥാനത്തിനായി അവകാശമുന്നയിച്ചതോടെ കെ എം ഷാജിയുടെ നില പരുങ്ങലിലായി. മന്ത്രിയാക്കിയില്ലെങ്കിൽ പാർടി ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ഷാജിയുടെ ആവശ്യം. അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചാൽ പാറക്കൽ അബ്ദുള്ളയ്‌ക്കാകും സാധ്യത. മഞ്ഞളാംകുഴി അലിയും എ കെ എം അഷ്‌റഫും രംഗത്തുണ്ട്.










0 comments