അതും യാഥാര്‍ത്ഥ്യമായി; കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം
കൊച്ചി: അർബുദത്തിനോട് പൊരുതുന്ന ആയിരക്കണക്കിനാളുകൾക്ക് ആശ്വാസത്തണലാകുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ലോകോത്തര അർബുദ ചികിത്സാസൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയിൽ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ്, എംഎൽഎമാരായ കെ ബാബു, ഉമ തോമസ്, അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ| ഫോട്ടോ: വി കെ അഭിജിത്
എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇച്ഛാശക്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 12.63 ഏക്കറിൽ 6.35 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒമ്പതുനില കെട്ടിടമാണിത് ഉയർന്നത്. 16 ലിഫ്റ്റ്, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കായി 12 ഓപ്പറേഷന്‍ തിയറ്ററുകൾ, 550 കാറുകള്‍ക്ക് പാര്‍ക്കിങ്, ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയക്കായും പ്രത്യേക സൗകര്യമുണ്ട്. ഗവേഷണ ആവശ്യങ്ങള്‍ക്കുമാത്രമായി 10,000 ചതുരശ്ര അടി സ്ഥലമുണ്ട്. 360 കിടക്കകളുള്ള ക്യാൻസർ സെന്ററിൽ ആദ്യഘട്ടത്തിൽ 100 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. 159 പുതിയ തസ്‌തികകൾക്കും സർക്കാർ അനുമതി നൽകി.
സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ തുടങ്ങിയവയ്ക്ക് ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളുമുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായവും പരമാവധി ഉപയോഗപ്പെടുത്തുന്നു. മികച്ച രൂപകൽപ്പനയ്‌ക്കുള്ള എഡ്ജ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന കേരളത്തിലെ ആദ്യ ആശുപത്രിക്കെട്ടിടമാണ്. വൈദ്യുതി പൂര്‍ണമായും സോളാര്‍ സംവിധാനത്തിലാണ്.










0 comments