'കേരള കെയർ': പാലിയേറ്റീവ് കെയർ ഗ്രിഡ് തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാകുന്നു. 'കേരള കെയർ' എന്ന പേരിൽ പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ച് കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മാർച്ച് 3ന് രാവിലെ 11.30ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ ലോഞ്ച് നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്, തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് എന്നിവർ സന്നിഹിതരാകും.
സർക്കാർ, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരമാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകന്റെ സേവനം ഉറപ്പാക്കി വരുന്നു.
എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടിപ്പിലാക്കി വരുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് ഗ്രിഡ് രൂപീകരിച്ചിട്ടുള്ളത്. ടെസ്റ്റ് റൺ, സെക്യൂരിറ്റി ഓഡിറ്റ് എന്നിവ പൂർത്തിയാക്കിയാണ് ഗ്രിഡ് സജ്ജമാക്കിയത്.
പാലിയേറ്റീവ് കെയർ ഗ്രിഡിന്റെ പ്രത്യേകതകൾ
പുതിയ രോഗികളെ രജിസ്റ്റർ ചെയ്ത് തുടർപരിചരണം നൽകൽ
സന്നദ്ധ പ്രവത്തകരുടെ രജിസ്‌ട്രേഷനും പരിശീലനവും നൽകൽ
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നൽകൽ
പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം
പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഡാഷ് ബോർഡ്.
പൊതുജനങ്ങൾക്കുള്ള ഡാഷ് ബോർഡ്
0 comments