തലവര മാറി കേരള ടൂറിസം; സംസ്ഥാനത്തെ ആദ്യ ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ക്രൂയിസ് ടൂറിസം നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ സമുദ്ര വിഭവങ്ങളും തുറമുഖങ്ങളും പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകുകയാണ് ലക്ഷ്യം.
മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ ഈ സുപ്രധാന വിവരം പങ്കുവെച്ചത്. പുതിയ നയം നടപ്പിലാക്കുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള ക്രൂയിസ് കപ്പലുകളെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി, വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂർ, നീണ്ടകര, കായംകുളം എന്നീ ഏഴ് തുറമുഖങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക ടൂറിസ്റ്റ് സർക്യൂട്ടുകൾ വികസിപ്പിക്കും.
കേരള മാരിടൈം ബോർഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി വഴി തീരദേശ മേഖലകളിൽ വലിയ തോതിലുള്ള വികസനവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ ഓപ്പറേറ്റർമാർക്ക് ആഡംബര കപ്പലുകൾ സർവീസ് നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. അന്തർസംസ്ഥാന, അന്തർജില്ലാ ക്രൂയിസ് യാത്രകൾക്ക് പുറമെ കൊച്ചിയിൽ നിന്ന് ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കേരളത്തെ ലോകത്തിലെ തന്നെ മുൻനിര ക്രൂയിസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്.










0 comments