print edition കേരള ബാങ്ക് നിയമനം കോടതി ഉത്തരവിൽ

സുപ്രീംകോടതി
മലപ്പുറം : കേരള ബാങ്കിലെ താൽക്കാലിക നിയമനത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് മുസ്ലിംലീഗ്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന നിയമനത്തെ രാഷ്‌ട്രീയ ആരോപണമുയർത്തി വഴിതിരിച്ചുവിടാനാണ് ലീഗ് ശ്രമം. ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും ലീഗ് എംഎൽഎയുമായിരുന്ന പി അബ്ദുൾ ഹമീദ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരിക്കെയെടുത്ത തീരുമാനമാണ് ലീഗ് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ ലീഗ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി തള്ളിയ കേസ് സുപ്രീംകോടതി പരിഗണനയിലാണ്. കേസ് തുടരുന്നതിനാൽ ജില്ലയിൽ കേരള ബാങ്ക് ശാഖകളിൽ നിയമനം നടക്കുന്നില്ല. വിരമിക്കൽ ഒഴിവുകൾപോലും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നില്ല. ഇതിനാൽ ബാങ്കിന്റെ ഹെഡ് ഓഫീസിലും വിവിധ ശാഖകളിലും ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഇത് ബാങ്കിന്റെ ദൈനംദിന പ്രവർത്തനത്തെപോലും ബാധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേരള ബാങ്ക് ഭരണ സമിതി താൽക്കാലിക നിയമനത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി ഇതിന് അനുമതി നൽകുകയുംചെയ്‌തു.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽനിന്നും നൽകുന്ന ലിസ്‌റ്റിൽനിന്നാണ് നിയമനം. ഇതിൽ ഒരു രാഷ്‌ട്രീയ ഇടപെടലുമില്ല. കേരള ബാങ്ക് ഭരണ സമിതിയാണ് നിയമന അധികാരി. ഇതെല്ലാം മറച്ചുവച്ച് സിപിഐ എം പ്രവർത്തകരെ നിയമിക്കുന്നുവെന്ന വാർത്ത പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്.
സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ മറവിൽ കേരള ബാങ്കിനെ തകർക്കാനുള്ള നീക്കമാണ് വാർത്തക്കുപിന്നിലെന്ന ആരോപണം ശക്തമാണ്.









0 comments