നിയമസഭ 2026നെ വരവേൽക്കുന്നത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടെ; പുതുവത്സര സന്ദേശവുമായി സ്പീക്കർ

A N Shamseer
തിരുവനന്തപുരം: 2026നെ കേരള നിയമസഭ വരവേല്‍ക്കുന്നത് അന്താരാഷ്ട്ര പുസ്തകോത്സവത്തോട് കൂടിയാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ.
അന്താരാഷ്ട്ര പുസ്തകോത്സവം വർഷത്തിന്റെ തുടക്കത്തിൽതന്നെ നടക്കുന്നുവെന്നും അതോടൊപ്പം 2026 എല്ലാവർക്കും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരു വർഷം ആകട്ടെയെന്നും ആശംസിക്കുന്നുവെന്നുമാണ് സ്പീക്കറുടെ സന്ദേശം.
നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ് 2026) ജനുവരി 7 മുതൽ 13 വരെ നടക്കും. ഏഴിന് രാവിലെ 11 മണിക്ക് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
നിയമസഭാ അങ്കണത്തിൽ ഒരുക്കുന്ന 300 സ്റ്റാളുകളിലായി 180 പ്രസാധകർ പങ്കെടുക്കും. ആറ് വേദികളിലായി പുസ്തക പ്രകാശനങ്ങളും ചർച്ചകളും എഴുത്തുകാരുമായുള്ള സംവാദങ്ങളും നടക്കും.
മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിൻ, റാണാ അയൂബ്, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ തുടങ്ങിയ ലോകപ്രശസ്തർ ഇത്തവണ അതിഥികളായെത്തും.
കൂടാതെ ടി എം കൃഷ്ണ, ആകാർ പട്ടേൽ, ശശി തരൂർ, പി സായിനാഥ് തുടങ്ങിയവരും പങ്കെടുക്കും. ടി പത്മനാഭൻ, കെ ആർ. മീര, സുഭാഷ് ചന്ദ്രൻ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുത്തുകാർ പുസ്തകോത്സവത്തിൽ സജീവമാകും.
നടൻ ശ്രീനിവാസന്റെ സ്മരണയ്ക്കായി പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക സെഷനും ഇത്തവണത്തെ ആകർഷണമാണ്. വൈകുന്നേരങ്ങളിൽ കെ.എസ്. ചിത്ര, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ നയിക്കുന്ന 10 മെഗാഷോകൾ നടക്കും.
വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം ജനുവരി 8 മുതൽ 12 വരെ അരങ്ങേറും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ തെയ്യാവതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്ന സ്റ്റുഡന്റ്സ് കോർണറിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും കലാ-സാഹിത്യ പ്രവർത്തകരും കുട്ടികളുമായി സംവദിക്കും.
മാതൃകാ നിയമസഭയുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. മികച്ച മാധ്യമ റിപ്പോർട്ടിംഗിനായി 11 വിഭാഗങ്ങളിൽ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.










0 comments