print edition ലീഗിലും ലഹള: തുടക്കമിട്ടത് നൂർബീനയും രണ്ടത്താണിയും

കോഴിക്കോട്: പാണക്കാട്ട് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ പച്ചക്കൊടി വീശി അംഗീകരിച്ചിരുന്ന കാലം മാറിയെന്ന് തെളിയിച്ച് ലീഗിൽ കലാപക്കൊടിയുമായി നേതാക്കളും പ്രവർത്തകരും. സംസ്ഥാന സെക്രട്ടറി അബ്‌ദുറഹിമാൻ രണ്ടത്താണിയും വനിതാലീഗ് നേതാവ് അഡ്വ. നൂർബിന റഷീദും തുടക്കമിട്ട പ്രതിഷേധം ലീഗിലാകെ പടരുന്നു. കൊടുവള്ളി, കൂത്തുപറന്പ്, തിരൂരങ്ങാടി, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിൽ ലീഗിന്റെ ചരിത്രത്തിലില്ലാത്ത പ്രതിഷേധവും പ്രതിസന്ധിയുമാണ്.
കുറ്റ്യാടിയിൽ സ്ഥാനാർഥി പാറക്കൽ അബ്‌ദുള്ളയ്‌ക്കെതിരെ നേതാക്കൾ തെരുവിലിറങ്ങി. മങ്കടയിൽ മണ്ഡലം ഭാരവാഹികളടക്കം രാജിവച്ചു. പെയ്‌ഡ്‌സീറ്റ് ആരോപണമുള്ള തിരൂരങ്ങാടിയിൽ പി എം എ സമീർ വേണ്ടെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം. ഇടഞ്ഞുനിൽക്കുന്നവർ പാണക്കാട്ടെത്തി പ്രതിഷേധമറിയിച്ചു. കൊടുവള്ളിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ സ്ഥാനാർഥിയാക്കിയതിലുള്ള അമർഷം ഒരു വിഭാഗം സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ അറിയിച്ചു.
എം കെ മുനീറിന് സീറ്റ് നിഷേധിച്ചതിലുള്ള ഞെട്ടൽ കോഴിക്കോട് സൗത്തിലും കൊടുവള്ളിയിലും നീറിപ്പിടിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്ന് സൗത്തിലേക്ക് ഇറക്കുമതി ചെയ്‌ത വി കെ ഫൈസൽബാബു വേണ്ടെന്നാണ് പ്രവർത്തകരുടെ വികാരം. സൗത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച എം കെ മുനീറിനെ ഒഴിവാക്കിയതിലുള്ള അമർഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുന്നുണ്ട്.
പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയയുടെ സ്ഥാനാർഥിത്വം അടിച്ചേൽപ്പിച്ചതാണെന്ന ചർച്ചയും സജീവം. കൂത്തുപറന്പിൽ മണ്ഡലം ലീഗ് നേതാവിന്റെ ബന്ധു എൽഡിഎഫ് സ്ഥാനാർഥിയുടെ പടം സമൂഹമാധ്യമത്തിലിട്ടതും പ്രതിഷേധ സൂചകമായാണ്.










0 comments