മുഖ്യമന്ത്രിയുടെ ഇടപെടലിൽ പ്രത്യേക ഇളവ്‌

കെനിയ വാഹനാപകടം : 5 മലയാളികളുടെ മൃതദേഹം ഇന്ന്‌ എത്തിക്കും

Kenya Bus Accident
വെബ് ഡെസ്ക്

Published on Jun 15, 2025, 03:55 AM | 1 min read


തിരുവനന്തപുരം

കെനിയയിൽ ബസ്‌ അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായർ രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്‌ (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.


കെനിയയിൽനിന്ന്‌ കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടലിനെതുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു. കെനിയയിൽനിന്ന്‌ ഖത്തറിലേക്ക്‌ വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർമുമ്പാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു.


കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാ രുമായി ബന്ധപ്പെട്ടു. തുടർന്ന് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു.


സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്സ് മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മന്ത്രി പി രാജീവ് വിമാനത്താവളത്തിൽ ആദരം അർപ്പിക്കും. ഇവിടെനിന്ന്‌ വീടുകളിലേക്ക്‌ മൃതദേഹം കൊണ്ടുപോകും. മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിൽ ഒപ്പമുണ്ടാകും.

വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ജൂൺ ഒമ്പതിനാണ് നെയ്റോബിയിൽനിന്ന്‌ 150 കിലോമീറ്റർ അകലെ നെഹ്റൂറുവിൽ അപകടത്തിൽപ്പെട്ടത്. ഖത്തറിൽനിന്ന്‌ വിനോദസഞ്ചാരത്തിന്‌ എത്തിയതായിരുന്നു ഇവർ.



deshabhimani section

Related News

View More
0 comments
Sort by

Home