print edition കെൽട്രോണിന് വൻകുതിപ്പേകും ; വിയറ്റ്നാം നാവികസേനയ്ക്കായി 18 കോടിയുടെ സോണാർ കയറ്റുമതി കരാർ

കളമശേരി
കേരളത്തിന്റെ വ്യവസായമേഖലയ്ക്ക് പുത്തൻ ഉണർവായി കെൽട്രോണിന്റെ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കം. കളമശേരി ചാക്കോളാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് ഇരു കരാറുകളും ഒപ്പിട്ടത്. വിയറ്റ്നാം നാവികസേനയ്ക്കുള്ള 18 കോടി രൂപയുടെ പാസിവ് സോണാർ കയറ്റുമതി, കോക്കോണിക്സ് ലാപ്ടോപ് നിർമാണ യൂണിറ്റിന്റെ പുനരുദ്ധാരണത്തിനായുള്ള ഓഹരി കൈമാറ്റം എന്നിവയുടെ കരാറുകളാണ് ഒപ്പുവച്ചത്.
കെൽട്രോൺ എംഡി ശ്രീകുമാർനായർ പദ്ധതി വിശദീകരിച്ചു. 2025-ൽ വിയറ്റ്നാമിനായി 300 സോണാർ ഘടകങ്ങൾ കെൽട്രോൺ നിർമിച്ചു നൽകിയിരുന്നു. ഉൽപ്പന്നത്തിന്റെ സാങ്കേതിക മികവും കൃത്യനിഷ്ഠയുമാണ് മുംബൈ ആസ്ഥാനമായ ‘മെസേഴ്സ് നിയോ പവർ' വഴി കരാർ യാഥാർഥ്യമായത്. കെൽട്രോണിന്റെ ചരിത്രത്തിലെ വലിയ ഒറ്റത്തവണ കയറ്റുമതി ഓർഡറാണിത്.
കെൽട്രോൺ, കെഎസ്ഐഡിസി, യുഎസ്ടി ഗ്ലോബൽ എന്നിവ ചേർന്ന് രൂപീകരിച്ച കമ്പനിയാണ് കോക്കോണിക്സ്. തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളിലെ സ്മാർട്ട് ക്ലാസ് റൂം പദ്ധതികളിൽ കെൽട്രോണുമായി സഹകരിക്കുന്ന ചെന്നൈയിലെ ‘കെഎസ് സ്മാർട്ട്', കോക്കോണിക്സിന്റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതാണ് രണ്ടാമത്തെ കരാർ. ഇതുവഴി ലാപ്ടോപ്, സ്മാർട്ട് ബോർഡ് നിർമാണരംഗത്ത് കോക്കോണിക്സ് വലിയ മുന്നേറ്റം നടത്തും. വർഷം ഇരുപതിനായിരത്തോളം ഡിസ്‌പ്ലേ പാനലുകൾ വിതരണം ചെയ്യുന്ന കെഎസ് സ്മാർട്ട്, ഇവയുടെ അസംബ്ലിങ് കോക്കോണിക്സിലേക്ക് മാറ്റുന്നതോടെ സ്ഥാപനം വലിയ ലാഭത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള– -തമിഴ്‌നാട് വ്യവസായ സഹകരണത്തിന്റെ ഭാഗമാണ് ഈ നീക്കം.
നിയോ പവറിനുവേണ്ടി എ എസ് വാൾക്കറും കെൽട്രോൺ എംഡി ശ്രീകുമാർനായരുമാണ് കരാറിൽ ഒപ്പിട്ടത്. കോക്കോണിക്സ് ഓഹരി കൈമാറ്റ ധാരണപത്രത്തിൽ കെഎസ് സ്മാർട്ട് ഡയറക്ടർ ശ്യാം ജൂഡും കെൽട്രോൺ എംഡിയുമാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചത്. ഫെബ്രുവരി അവസാനത്തോടെ ഓഹരിവാങ്ങൽ സംബന്ധിച്ച കരാർ പൂർത്തിയാകും.










0 comments