Deshabhimani

സദാചാര​ ​ഗുണ്ടാ ആക്രമണം: യുവാവിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസ്

Pinarayi Police Station
വെബ് ഡെസ്ക്

Published on Jun 21, 2025, 03:19 PM | 2 min read

കണ്ണൂർ: കണ്ണൂർ കായലോട് സദാചാര ​ഗുണ്ടായിസത്തെ തുടർ‌ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പിണറായി പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത റസീനയുമായി സംസാരിക്കുമ്പോൾ സംഘം കാറിൽനിന്ന് പിടിച്ചിറക്കി മർദിച്ചെന്ന് സുഹൃത്തായ റഹീസ് പരാതിയിൽ പറയുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഫോണുകൾ പിടിച്ചുവാങ്ങുകയും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒഴിഞ്ഞ പറമ്പിൽ വെച്ച് മർദിച്ചെന്നും റഹീസ് മൊഴി നൽകി. തലശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


സംഭവത്തിൽ എസ്‌ഡിപിഐ പ്രവർത്തകരായ കായലോട് പറമ്പായിയിലെ എം സി മൻസിലിൽ വി സി മുബഷീർ, കണിയാന്റെവളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.


റസീനയുടെ മരണത്തിൽ ശനിയാഴ്ച പിണറായി പൊലീസ് സ്റ്റേഷനിലെത്തി റഹീസ് മൊഴിനൽകിയിരുന്നു. റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഇയാൾ നിഷേധിച്ചു. ഇരുപത് പവൻ സ്വർണവും ഒരുലക്ഷം രൂപയും ഇയാൾ‌ റസീനയിൽനിന്നും കൈക്കലാക്കി എന്നാണ് കുടുംബം ആരോപിച്ചത്. യുവതിയുടെ ന​ഗ്നചിത്രങ്ങൾ ഷൂട്ട് ചെയ്ത് റഹീസ് ഭീഷണിപ്പെടുത്തിയെന്നും ഇതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്നുമാണ് കുടുംബം ആരോപിച്ചത്. എന്നാൽ യുവതിയുമായി സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റഹീസ് മൊഴിനൽകി.


ഞായറാഴ്‌ച റസീനയും സുഹൃത്തായ റഹീസും സംസാരിക്കുന്നതിനിടെയാണ് എസ്ഡിപിഐക്കാർ സദാചാര ആക്രമണം നടത്തിയത്. അഞ്ചംഗസംഘം യുവതിയെ അപമാനിക്കുകയും യുവാവിനെ മർദിക്കുകയുമായിരുന്നു. സമീപത്തെ ഗ്രൗണ്ടിലെത്തിച്ചും അപമാനിച്ചു. യുവാവിന്റെ മൊബൈൽഫോണും ടാബും കൈക്കലാക്കി. എസ്‌ഡിപിഐയുടെ ഓഫീസിലെത്തിച്ചശേഷം യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി. രാത്രി വൈകിയാണ്‌ യുവാവിനെ വിട്ടയച്ചത്‌. ചൊവ്വാഴ്ച റസീന ആത്മഹത്യചെയ്‌തു. ആത്മഹത്യാക്കുറിപ്പിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്‌. മോശമായി ചിത്രീകരിച്ചതിന്റെ മാനസിക പ്രയാസത്തിലാണ് താൻ ജീവനൊടുക്കുന്നതെന്ന് റസീന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.


ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എസ്ഡിപിഐ പ്രവർത്തകർ അറസ്‌റ്റിലായത്‌. അറസ്‌റ്റിലായവരിൽനിന്ന്‌ യുവാവിന്റെ ഫോണും ടാബും കണ്ടെടുത്തു. സംഭവം നടക്കുമ്പോൾ അവിടെയെത്തിയതായി സംശയിക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ കൂടുതൽ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. എസ്‌ഡിപിഐ ഓഫീസിൽ യുവാവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home