കാസർകോട് ദേശീയപാത ഉപരോധം; പ്രതിഷേധം ടോൾ പിരിവിനെതിരെ

കാസർകോട്: കാസർകോട് ആരിക്കാടിയിൽ ദേശീയപാത ഉപരോധം. ടോൾ പിരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. വാഹനങ്ങൾ തടഞ്ഞതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. വലിയ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ 400ലധികം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നാല് ഡിവൈഎസ്പിമാർ സ്ഥലത്തുണ്ട്.
ഇന്ന് രാവിലെ എട്ട് മുതൽ ആരിക്കാടി ടോൾ പ്ലാസയിൽ നിന്ന ടോൾപിരിവ് ആരംഭിക്കുമെന്ന് അറിയിപ്പിനെ തുടർന്നാണ് പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി എത്തിയത്. ടോൾപിരിവ് അംഗീകരിക്കില്ല എന്നാണ് കമ്മിറ്റിയുടെ നിലപാട്. 60 കിലോമീറ്റർ അകലത്തിൽ മാത്രമേ ടോൾ പ്ലാസകൾ സ്ഥാപിക്കൂ എന്ന് ദേശീയ പാതാ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തലപ്പാടി, ആരിക്കാടി എന്നീ ടോൾ പ്ലാസകൾ തമ്മിൽ 22 കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. അടുത്തടുത്തായി ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം.
ചാലുംകാലിലായിരുന്നു ടോൾഗേറ്റ് സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാൽ രണ്ടാം റീച്ചിൽ പണി പൂർത്തിയാകാത്തതിനാൽ ഒന്നാം റീച്ചിൽ നിർമാണം പൂർത്തിയായ ആരിക്കാടിയിൽ താത്കാലിക ടോൾ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായതോടെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.










0 comments