മാറ്റി വച്ചു, ആ പാഠപുസ്‌തകങ്ങൾ

കല്യാണിക്ക് സഹോദരൻ കാശിനാഥൻ അന്ത്യചുംബനം നൽകുന്നു
എൻ കെ ജിബി
Published on May 21, 2025, 01:10 AM | 1 min read
പുത്തൻകുരിശ്
കല്യാണിയുടെ വേർപാടിന്റെ തീരാവേദനയുമായി മാമല എസ്എൻ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും. എൽകെജി ക്ലാസിലേക്ക് പ്രവേശനമെടുത്ത കല്യാണിയുടെ ചിരിക്കുന്ന മുഖമാണ് അവരുടെ മനസ്സിൽ. കല്യാണിയടക്കമുള്ള കുഞ്ഞുങ്ങൾക്കുള്ള പാഠപുസ്തകങ്ങൾ തിങ്കളാഴ്ചയാണ് സ്കൂളിലെത്തിയത്. കുട്ടികൾക്കുവേണ്ട പുസ്തകങ്ങൾ ഒരുക്കിവയ്‌ക്കേണ്ട ജോലിക്കായി എത്തിയവർ വൈകിട്ടാണ് കല്യാണിയെ കാണാനില്ലെന്ന വാർത്തയറിഞ്ഞത്.
കല്യാണിയെ അന്വേഷിച്ച് എല്ലാവരും മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടിലെത്തി. സഹോദരൻ കാശിനാഥും ഈ സ്‌കൂളിലാണ് പഠിച്ചത്. കാശിയെ വിളിക്കാൻ ബന്ധുക്കളെത്തുമ്പോൾ എന്നും കല്യാണിയും കൂടെയുണ്ടാകും. അങ്ങനെ സ്കൂളിലെത്തുംമുമ്പേ എല്ലാവർക്കും കല്യാണി പ്രിയങ്കരിയായി തീർന്നുവെന്ന് പ്രധാനാധ്യാപിക സിന്ധു രാഘവൻ പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് അച്ഛൻ സുഭാഷും കാശിയും കല്യാണിയുമായെത്തി പ്രവേശനം നേടിയത്. ആറാം ക്ലാസിലേക്ക് ജയിച്ച ചേട്ടൻ കാശി പഠിക്കുന്ന വെണ്ണിക്കുളം സെന്റ് ജോർജസ് സ്കൂളിൽ പഠിക്കാനായിരുന്നു കല്യാണിയുടെ ആഗ്രഹം. എന്നാൽ, എൽകെജി ക്ലാസിലെ കളിപ്പാട്ടങ്ങൾ കണ്ടതോടെ എല്ലാം മറന്നു.
മറ്റക്കുഴി പണിക്കരുപടിയിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ബെന്നി ബെഹനാൻ എംപി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ, കോലഞ്ചേരി ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ എസ് സജീവൻ, കെ എ ജോസ്, കെ സനൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിൾ ജോർജ്, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.









0 comments