print edition മുണ്ടക്കൈ ടൗൺഷിപ്; 123 വീട് താമസത്തിന് കൈമാറി

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സർക്കാർ കൽപ്പറ്റ നഗരത്തിൽ നിർമിച്ച ടൗൺഷിപ്പിൽ തിങ്കളാഴ്‌ചവരെ 123 വീട് കൈമാറി. പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ 178 വീടുകളാണ് അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി താമസത്തിന് കൈമാറുന്നത്.
നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധനയ്‌ക്കുശേഷമുള്ള അവസാന മൂന്നുഘട്ട പരിശോധന ഗുണഭോക്താക്കളുമായി ചേർന്നാണ് പൂർത്തിയാക്കുന്നത്.
തിങ്കളാഴ്‌ച ഒന്നാംസോണിൽ ജി ക്ലസ്റ്ററിലെ 14 വീട്, എച്ച് ക്ലസ്റ്ററിലെ 11, ബി ക്ലസ്റ്ററിലെ 10 വീട്, മൂന്നാം സോണിൽ ജി ക്ലസ്റ്ററിൽ അഞ്ച് വീട് എന്നിങ്ങനെ 40 ഭവനങ്ങളാണ് കൈമാറിയത്. കഴിഞ്ഞ വ്യാഴംവരെ 83 വീട് കൈമാറിയിരുന്നു. അഞ്ച് സോണായുള്ള 64.47 ഹെക്‌ടറിൽ 410 വീടാണ് നിർമിക്കുന്നത്.
കൈമാറിയ വീടുകളടക്കം 308 വീടിന്റെ വാർപ്പ് ഇതിനകം പൂർത്തിയാക്കി. 15 വീടിന്റെ പ്രവൃത്തി വാർപ്പിനോട് അടുക്കുന്നു. 34 എണ്ണത്തിന് സ്ഥലമൊരുക്കി പ്രവൃത്തി ആരംഭിച്ചു. പോണ്ടിങ് പരിശോധന കഴിഞ്ഞ് 186 വീടുകളിൽ ഇതുവരെ സ്‌ക്രീഡ് കോൺക്രീറ്റ് ചെയ്‌തു.
കൈമാറിയ വീടുകളിൽ ഗുണഭോക്താക്കൾ തീരുമാനിക്കുന്ന ദിവസംമുതൽ താമസം ആരംഭിക്കാം. ഒന്നാംഘട്ടത്തിലെ 178 വീട്ടിലും ഒന്നിച്ച് ഗൃഹപ്രവേശം നടത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് കുടുംബങ്ങൾ പറയുന്നത്. സ്‌കൂൾ തുറക്കുംമുമ്പ് കൽപ്പറ്റ നഗരത്തിലെ സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റാനാണ് ഭൂരിഭാഗം കുടുംബങ്ങളുടെയും ആലോചന.










0 comments