കളമശേരി പോളി കഞ്ചാവ് വേട്ട: ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല

കൊച്ചി: കളമശേരി പോളിടെക്നിക് കോളജിലെ ആൺകുട്ടുകളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല. അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
ആകാശിന് ജയിലിൽ പരീക്ഷ എഴുതാൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു. മാർച്ച് 13ന് നടത്തിയ പരിശോധനയിൽ കെഎസ്‌യു പ്രവർത്തകനായ ആകാശിന്റെ മുറിയിൽ നിന്നും 1.909 കിലോ കഞ്ചാവാണ് പിടികൂടിയത്. മറ്റൊരു മുറിയിൽനിന്ന് 9.7 ഗ്രാം കഞ്ചാവുമായി ഹരിപ്പാട് വെട്ടുവേണി കാട്ടുകോയിക്കൽ ആദിത്യൻ കെ സുനിൽ (20), കരുനാഗപ്പള്ളി തൊടിയൂർ പാണംതറയിൽ ആർ അഭിരാജ് (21) എന്നിവരും അറസ്റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
ചില്ലറ വിൽപ്പനയ്‌ക്ക് കഞ്ചാവുതൂക്കി പായ്‌ക്ക് ചെയ്യാനുള്ള ഇലക്‌ട്രോണിക്‌സ് ത്രാസ്, പാക്കറ്റുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങൾ, ഗർഭനിരോധ ഉറകൾ എന്നിവയും മുറികളിൽനിന്ന് കണ്ടെടുത്തിരുന്നു. കെഎസ്‌യു നേതാവും കഴിഞ്ഞ പോളി യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിയുമായിരുന്ന കെ എച്ച് ആദിൽ, അനന്തു എന്നിവർക്ക് അനുവദിച്ച മുറിയിലാണ് ആകാശ് താമസിച്ചിരുന്നത്. അലമാരയിൽ വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
0 comments