കളമശേരി പോളി ഹോസ്റ്റലിൽനിന്ന് 1.91 കിലോ കഞ്ചാവ് പിടിച്ചു ; കെഎസ്‌യു പ്രവർത്തകൻ റിമാൻഡിൽ

കളമശേരി : കളമശേരി ഗവ. പോളിടെക്‌നിക് മെൻസ് ഹോസ്റ്റലിൽനിന്ന് 1.91 കിലോ കഞ്ചാവ് പിടിച്ചു. വിൽപ്പനയ്‌ക്ക് കൊണ്ടുവന്നതെന്ന് കരുതുന്ന കഞ്ചാവ് കെഎസ്‌യു നേതാക്കളായ രണ്ടുപേർക്ക് അനുവദിച്ച മുറിയിൽനിന്നാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകനെ റിമാൻഡ് ചെയ്‌തു. മറ്റ് രണ്ടു വിദ്യാർഥികളെ അറസ്റ്റുചെയ്‌തു ജാമ്യത്തിൽവിട്ടു. മുറിയിലുണ്ടായിരുന്ന രണ്ട് കെഎസ്‌യുക്കാർ ഓടിരക്ഷപ്പെട്ടു.
1.909 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്ന ഹോസ്‌റ്റലിലെ ജി-2 മുറിയിൽനിന്ന് അറസ്‌റ്റുചെയ്‌ത കെഎസ്‌യു പ്രവർത്തകൻ കൊല്ലം കുളത്തൂപ്പുഴ വില്ലുമലയിൽ എം ആകാശാണ്(21) റിമാൻഡിലായത്. മറ്റൊരു മുറിയിൽനിന്ന് 9.7 ഗ്രാം കഞ്ചാവുമായി ഹരിപ്പാട് വെട്ടുവേണി കാട്ടുകോയിക്കൽ ആദിത്യൻ കെ സുനിൽ (20), കരുനാഗപ്പള്ളി തൊടിയൂർ പാണംതറയിൽ ആർ അഭിരാജ് (21) എന്നിവരും അറസ്റ്റിലായി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മൂവരും അവസാനവർഷ വിദ്യാർഥികളാണ്.
ചില്ലറ വിൽപ്പനയ്‌ക്ക് കഞ്ചാവുതൂക്കി പായ്‌ക്ക് ചെയ്യാനുള്ള ഇലക്‌ട്രോണിക്‌സ് ത്രാസ്, പാക്കറ്റുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങൾ, ഗർഭനിരോധ ഉറകൾ എന്നിവയും മുറികളിൽനിന്ന് കണ്ടെടുത്തു.
കെഎസ്‌യു നേതാവും കഴിഞ്ഞ പോളി യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിയുമായിരുന്ന കെ എച്ച് ആദിൽ, അനന്തു എന്നിവർക്ക് അനുവദിച്ച മുറിയിലാണ് ആകാശ് താമസിച്ചിരുന്നത്. അലമാരയിൽ വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴം രാത്രി ഒമ്പതോടെയായിരുന്നു പൊലീസും ഡാൻസാഫ് ടീമും ചേർന്ന് മെൻസ് ഹോസ്റ്റൽ ‘പെരിയാറി'ൽ പരിശോധന നടത്തിയത്.
വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കഞ്ചാവ് കേസിൽ അറസ്റ്റിലായ എം ആകാശ് (കെമിക്കൽ എൻജിനിയറിങ്), ആർ അഭിരാജ് (ഓട്ടോമൊബൈൽ എൻജിനിയറിങ്), ആദിത്യൻ കെ സുനിൽ (മെക്കാനിക്കൽ എൻജിനിയറിങ്) എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തു. കംപ്യൂട്ടർ എൻജിനിയറിങ് വകുപ്പ് മേധാവി ഇ വിനോദ് കൺവീനറായ മൂന്നംഗസമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായി പ്രിൻസിപ്പൽ ഐജു തോമസ് പറഞ്ഞു.
0 comments