കോൺഗ്രസ് നേതാക്കൾ സഹായ വാഗ്ദാനം നൽകിയെന്ന് കലാ രാജു; വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്ത്
kala raju
കൊച്ചി : കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിന് കോൺഗ്രസ് നേതാക്കൾ സഹായ വാഗ്ദാനം നൽകിയെന്ന് അവർ പറയുന്ന വീഡിയോ പുറത്ത്. തട്ടിക്കൊണ്ട് പോയി എന്ന് മാധ്യമങ്ങളും പൊലിസും ആരോപിക്കുന്ന സംഭവത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹകൗൺസിലർമാർക്കൊപ്പം സിപിഐ എം ഓഫീസിലെത്തിയ കല വളരെ സന്തോഷവതിയായാണ് സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
യുഡിഎഫ് ആസൂത്രണംചെയ്‌ത കുതിരക്കച്ചവടത്തിന്റെ ഭാഗമായുള്ള നാടകമാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് തെളിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൗൺസിലർ കല രാജുവിന്റെ സാമ്പത്തികപ്രശ്‌നങ്ങൾ യുഡിഎഫ് മുതലെടുക്കുകയായിരുന്നു എന്ന് വീഡിയോയിൽ അവർ തന്നെ സമ്മതിക്കുന്നുണ്ട്. കൂറുമാറി യുഡിഎഫിന് വോട്ടുചെയ്താൽ വിവിധ ബാങ്കുകളിലെ സാമ്പത്തികബാധ്യത പരിഹരിക്കാമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയെന്ന് കലതന്നെ പറയുന്നുമുണ്ട്.
പാർട്ടി നേതാക്കൾ തന്നെ മർദിച്ചുവെന്നം വസ്ത്രാക്ഷേപം നടത്താൻ ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിലെയന്നുമുൾപ്പെടെ തെറ്റായ നിരവധി ആരോപണങ്ങളും സിപിഐ എമ്മിനെതിരെ കല രാജു ഉന്നയിച്ചിരുന്നു. ആരോപണങ്ങളും വ്യാജമാണെന്ന് തെളിയുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കലയുടെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്ന കാര്യങ്ങൾ സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് തിങ്കളാഴ്ച വാർത്ത സമ്മേളനത്തിലൂടെ വിശദീകരിച്ചിരുന്നു. എംഎൽഎമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരാണ് അതിന് നേതൃത്വം നൽകിയത്.
കൗൺസിലർ കല രാജുവിന്റെ സാമ്പത്തികപ്രശ്‌നങ്ങളാണ് അവർ മുതലെടുത്തത്. കൂറുമാറി യുഡിഎഫിന് വോട്ടുചെയ്താൽ വിവിധ ബാങ്കുകളിലെ സാമ്പത്തികബാധ്യത പരിഹരിക്കാമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയെന്ന് കലതന്നെ വെളിപ്പെടുത്തിയിരുന്നു. നഗരസഭയിലെ അവിശ്വാസനീക്കം പൊളിഞ്ഞതോടെ കൗൺസിലറെ സിപിഐ എം തട്ടിക്കൊണ്ടുപോയെന്ന കഥ പ്രചരിപ്പിച്ചു. സിപിഐ എം ടൗൺ ബ്രാഞ്ച് അംഗവും കൗൺസിലറുമായ കലയെ തട്ടിക്കൊണ്ടുപോകേണ്ട കാര്യം പാർടിക്കില്ല. ജനുവരി 15 മുതൽ 18 വരെ കല കോൺഗ്രസ് നേതാക്കളുടെ തടങ്കലിലായിരുന്നു. അവിശ്വാസപ്രമേയദിവസം കോൺഗ്രസ് കൗൺസിലർമാരായ ലിസി ജോസ്, മരിയ ഗൊരേത്തി, മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർക്കൊപ്പമാണ് ഇവർ കാറിൽ വന്നത്. ഈ സമയം അവരുടെ മക്കളെ കോൺഗ്രസ് ഗുണ്ടകൾ തടഞ്ഞുവച്ചു.
മാത്യു കുഴൽനാടനാണ് അതിനെല്ലാം ചുക്കാൻപിടിച്ചത്. നഗരസഭാ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന എൽഡിഎഫിന്റെ തീരുമാനം കലയെ അറിയിച്ചശേഷം സിപിഐ എം ഓഫീസിലേക്ക് അവർ പോരുമ്പോൾ കോൺഗ്രസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. നഗരസഭാ അധ്യക്ഷ വിജയശിവനെയും വനിതാ കൗൺസിലർമാരെയും കോൺഗ്രസുകാർ ആക്രമിച്ചു. പൊലീസുകാർക്കുനേരെയും ആക്രമണമുണ്ടായി. കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ പരിശോധനയിൽ കലയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മാത്യു കുഴൽനാടനും കൂട്ടരും സംഘർഷമുണ്ടാക്കി കലയെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കലയെ കോൺഗ്രസ് തട്ടിക്കൊണ്ടുപോയത് പുറത്തുവരുമെന്ന് ഭയന്നായിരുന്നു ഇത്. മൊഴി രേഖപ്പെടുത്തുന്നത് തടസ്സപ്പെടുത്തി കേസ് അട്ടിമറിക്കാനും ശ്രമിച്ചു. മാത്യു കുഴൽനാടന്റെ ഹുങ്കിനും പണത്തിനും മുന്നിൽ ജനാധിപത്യത്തെ അടിയറവയ്ക്കില്ലെന്നും രതീഷ് പറഞ്ഞു.











0 comments