സുധാകരനെ വെട്ടിയത് സണ്ണിയെന്ന് മുൻ ഡിസിസി ജനറൽ സെക്രട്ടറി

കണ്ണൂർ:
കെ സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കാതിരിക്കാൻ പിന്നിൽനിന്ന് കുത്തിയത് സണ്ണി ജോസഫാണെന്ന് മുൻ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസ്. കെപിസിസി പ്രസിഡന്റായിരുന്ന സുധാകരനെ താഴെയിറക്കിയത് കെ സി വേണുഗോപാലിനെ കൂട്ടുപിടിച്ചാണ്.
സുധാകരനെ മത്സരിപ്പിക്കരുതെന്ന കത്ത് സണ്ണി ജോസഫ് എഴുതിയതാണെന്നാണ് വിശ്വസിക്കുന്നത്. അല്ലെങ്കിൽ അദ്ദേഹം തെളിയിക്കട്ടെ. കെ സുധാകരൻ മത്സരിച്ചു ജയിച്ചാൽ താൻ ആരോഗ്യമന്ത്രിയാകില്ലെന്നുള്ള സണ്ണി ജോസഫിന്റെ ഭയമാണ് ഇതിന് പ്രേരിപ്പിച്ചതെന്നും തോമസ് വർഗീസ് കണ്ണൂർ പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സണ്ണി ജോസഫിന്റെ രാഷ്‌ട്രീയപ്രവർത്തനം കുടുംബത്തിനുവേണ്ടി മാത്രമാണ്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ സ്വന്തക്കാരെ കുത്തിനിറച്ചു. 15 വർഷം എംഎൽഎയായിട്ടും മാറി നിൽക്കാത്തത് സുഖലോലുപനായി ജീവിക്കാനായാണ്. സ്വന്തം അളിയനെയാണ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മണ്ഡലം ചുമതലക്കാരനാക്കിയത്.
2026 ഫെബ്രുവരി നാലിന് ഡിസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച തന്റെ നിയമനം ഫെബ്രുവരി ആറിന് റദ്ദാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്ന് വൈകിട്ടാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നത്. കോൺഗ്രസിൽനിന്ന് പുറത്താക്കണമെങ്കിൽ നോട്ടീസ് നൽകി വിശദീകരണം തേടണം.
ഇത് തന്റെ കാര്യത്തിലുണ്ടായില്ല. തട്ടിപ്പ് സഹകരണസംഘമുണ്ടാക്കി പത്തുകോടി തട്ടിയ ഡിസിസി ജന. സെക്രട്ടറി മുഹമ്മദ് ഫൈസൽ, ചെന്നൈയിൽ ജയിലിൽ കിടക്കുന്ന ഡിസിസി സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് എന്നിവരെ പുറത്താക്കിയിട്ടില്ല. വോട്ടെടുപ്പ് കഴിയുംവരെ തന്നെ പുറത്താക്കാതിരുന്നത് സണ്ണി ജോസഫിന്റെ രാഷ്‌ട്രീയ, സാമ്പത്തിക, വ്യക്തി ജീവിതത്തിലെ വസ്‌തുതകൾ പുറത്തുവിടുമോ എന്ന് ഭയന്നാണെന്നും തോമസ് വർഗീസ് പറഞ്ഞു.










0 comments