ഇടതുപക്ഷം വാഗ്‌ദാനങ്ങൾ നടപ്പാക്കുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു; കോർപറേറ്റ് –വർഗീയ ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടണം: കെ രാധാകൃഷ്ണൻ

തൃശൂർ: ഇടതുപക്ഷത്തെ തകർക്കാനുള്ള നീക്കം ചെറുക്കണമെന്ന് കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തി കേരളമാണ്. ഇത് തകർക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് ശ്രമിക്കുന്ന കോർപറേറ്റ് –വർഗീയ ശക്തികൾക്കെതിരെ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മധ്യമേഖലാ സംഗമം തൃശൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കുമെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതിനാലാണ് തുടർഭരണം നേടിയത്. ഇൗ നവംബർ ഒന്നിന് രാജ്യത്ത് ആദ്യമായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. യുഡിഎഫ് സർക്കാർ പാവങ്ങൾക്കുള്ള പെൻഷൻ 18 മാസം കുടിശിക വരുത്തി. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്ത് സാമൂഹ്യക്ഷേമപെൻഷൻ മുടക്കമില്ലാതെ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
റീജിയണൽ തിയേറ്ററിൽ ( എൻ അനിൽകുമാർ നഗറിൽ ) നടന്ന സംഗമത്തിൽ കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അധ്യക്ഷനായി. പ്രൊഫ. സി രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം ഷാജഹാൻ, വൈസ് പ്രസിഡന്റ് പി പി സുധാകരൻ ജനറൽ കൺവീനർ എ പി അജിത് എന്നിവർ സംസാരിച്ചു.
മുൻകാല നേതാക്കളായ വി വി സുധാകരൻ ,കെ ശിവകുമാർ , ഡോ. എം എ നാസർ , ഇ എ ജലീൽ , പി എം ദേവരാജൻ , കെ കെ ശ്യാമള , എ വി ചന്ദ്രൻ , കെ കെ ഷാജി , ഡോ. ആർ ശശികുമാർ , എം എ ലത്തീഫ് , ടി എൻ മിനി , ഇ ടി ബിന്ദു , കെ ഗോപാലകൃഷ്ണൻ, സി എൻ ദേവാനന്ദ്, ഡോ. ആർ ശ്രീതാര എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
സംഘടനയുടെ ആറ് പതിറ്റാണ്ടിന്റെ പോരാട്ട ചരിത്രം പുതുതലമുറയിലേക്ക് പകരാനായി സംഘടിപ്പിച്ച സംഗമത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിലെ മുൻകാല നേതാക്കളും പുതുതലമുറ പ്രവർത്തകരും ഒന്നിച്ചു.










0 comments