നമ്മുടെ നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; പ്രതീക്ഷ നൽകുന്നുവെന്ന് ജോജു ജോർജ്

ജോജു ജോർജ്
തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജോജു ജോർജ്. നമ്മുടെ നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥയാണെന്ന് ജോജു പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ ഐക്യദാർഢ്യസദസ്സിൽ സംസാരിക്കുകയായിരുന്നു ജോജു.യുവജന പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ ഒരിക്കലും തളർന്നിട്ടില്ല. ഇപ്പോഴത്തെ പോക്ക് പ്രതീക്ഷ നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
'ഇപ്പോൾ നമ്മളുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതി, അതിന് ചോർച്ച വരുക എന്ന് പറഞ്ഞാൽ സ്ലോ പോയിസണിങ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നാളെ വരാൻ പോകുന്ന ഒരു ഭീകരമായ അന്തരീക്ഷം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. അതിനെതിരെ പ്രതികരിച്ച കുട്ടികളെ തല അടിച്ചുപൊളിക്കുക, ഒരു രാജ്യത്തെ പ്രതിപക്ഷ നേതാവിനെ പുല്ലുപോലെ എടുത്തുകൊണ്ടു പോവുക- ഇതൊരു അടിയന്തരാവസ്ഥ തന്നെയാണ്. അതിനെതിരെ ആദ്യം ബോധത്തോടുകൂടി പ്രവർത്തിച്ച രാജ്യത്തെ യുവജനങ്ങൾക്കാണ് കൈയടി. ഒരിക്കലും യുവജന പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ തളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ പോക്ക് പ്രതീക്ഷ നൽകുന്നതാണ്. വളരെ സന്തോഷമുണ്ട്, ഇപ്പോഴും ഒരുപാട് നല്ല ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മൾ ഒരുമിച്ചാണ്, ഒറ്റക്കെട്ടാണെന്ന് ജോജു ജോർജ് പറഞ്ഞു.
നീറ്റ് (NEET) പരീക്ഷാ ചോർച്ചയും വിദ്യാഭ്യാസമേഖലയിലെ മറ്റ് വീഴ്ചകളെയും ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സിനിമാ–സാംസ്കാരിക രംഗത്തുനിന്ന് നിരവധിപേർ രംഗത്തുവന്നിരുന്നു.









0 comments