ജെറ്റ് സ്കീയും പാരാസെയിലിങ്ങും ഇനി കുട്ടനാട്ടിൽ
വേമ്പനാട്ടുകായലിൽ ഇനി 'പറക്കാം, പായാം; കൈനകരി വട്ടക്കായലില്‍ അഡ്വഞ്ചർ ടൂറിസം പദ്ധതി

പ്രതീകാത്മകചിത്രം
ആലപ്പുഴ : കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നാടിന് ഇന്ന് നാടിന് സമർപ്പിക്കും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വൈകിട്ട് നാലിന് പദ്ധതി വട്ടക്കായൽ ടെർമിനലിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി ടി പി സി ) ചേർന്ന് സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്‌സീ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വട്ടക്കായൽ ടെർമിനലിൽ സാഹസിക ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നത്.
ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ജലസാഹസിക വിനോദങ്ങൾ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെറ്റ് സ്കീ, കനോയിങ്, കയാക്കിങ്, സ്പീഡ് ബോട്ട്, ബനാന ബോട്ട്, പാരാസെയിലിംഗ്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ട് തുടങ്ങിയ ആധുനിക ജലസാഹസിക വിനോദോപാധികളും വിനോദസഞ്ചാരികൾക്കായി ലഘുഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കുട്ടനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കുമെന്നാണ് കരുതുന്നത്.









0 comments