'ജാനകി' ഒഴിവാക്കണം; സെൻസർ ബോർഡിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറാക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാനകി എന്ന പേര് മാറ്റാൻ നിർദേശിച്ച കാരണം സെൻസർ ബോർഡ് വ്യക്തമാക്കണം. ജെഎസ്കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന മലയാള സിനിമയുടെ പ്രദർശനനാനുമതിക്ക് കാലതാമസംനേരിട്ടതിനെ തുടർന്നാണ് അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എൻ നഗരേഷ് ആണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, നാളെ മുംബൈയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും.
ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂൺ 12നാണ് ചിത്രം ഇ-സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. എന്നാൽ സിനിമയുടെ പേരിലെ ജാനകി ഹിന്ദു ദേവതയായ 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവർത്തകരെ സെൻസർബോർഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്‌സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നൽകിയിരുന്നു.
ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചിത്രം പുറത്തിറക്കാൻ അനുവദിക്കാത്തത് ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a), 19(1)(g) പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചു. ജൂൺ 27നാണ് ച്ത്രം പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. സിനിമയുടെ പരസ്യത്തിനും വിതരണത്തിനുമായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്നതായും സിനിമ യഥാസമയം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിർമാതാവ് ഹർജിയിൽ പറയുന്നു.









0 comments