ജാമിയ മിലിയ: കോഴിക്കോടിനെ പരീക്ഷാകേന്ദ്രമായി ഉൾപ്പെടുത്തി


സ്വന്തം ലേഖകൻ
Published on Mar 09, 2025, 01:14 PM | 1 min read
ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയുടെ 2025–-26 അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് കോഴിക്കോടിനെ കൂടി പരീക്ഷാകേന്ദ്രമായി ഉൾപ്പെടുത്തി. കേരളത്തിലെ ഏകപരീക്ഷാകേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ തുടക്കത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാകേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയത് വലിയ വിവാദമായതോടെയാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയത്. കോഴിക്കോടിനെ ഉൾപ്പെടുത്തിയതായി വാഴ്‌സിറ്റി വിസി പ്രൊഫ. മസർ അസിഫാണ് അറിയിച്ചത്. 2020 വരെ ജാമിയ മിലിയയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു. പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുകയാണുണ്ടായത്.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പെതുപ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന സ്കോർ അടിസ്ഥാനമാക്കി 25 കോഴ്സുകൾക്ക് മാത്രമാണ് ജാമിയയിൽ പ്രവേശനം നൽകുന്നത്. 29ഓളം കോഴ്‌സുകളിലേക്ക് എട്ടു സെന്ററുകളിൽ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്‌മിഷൻ. പ്രവേശനത്തിന് ഏപ്രിൽ 10വരെ അപേക്ഷിക്കാം.
തിരുവനന്തപുരത്തെ കൂടി നിലനിർത്തണം; കത്തയച്ച് വി ശിവദാസൻ
അതേ സമയം തിരുവനന്തപുരത്തെ കൂടി പരീക്ഷാകേന്ദ്രമായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം വി ശിവദാസൻ ജാമിയ മിലിയ വിസി മസർ അസിഫിന് കത്തയച്ചു. തിരുവനന്തപുരത്തെ ഏകപക്ഷീയമായി ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തിലെ മാത്രമല്ല മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രമായിരുന്നു തിരുവനന്തപുരം.
കേന്ദ്രസർവ്വകലാശാലയെന്ന നിലയിൽ രാജ്യത്തെ എല്ലായിടത്തെയും വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ തുല്യാവസരം നൽകേണ്ട ഉത്തരവാദിത്തം ജാമിയ മിലിയ്‌ക്കുണ്ട്. ജാമിയയിൽ പഠിക്കാൻ താൽപ്പര്യപ്പെടുന്ന ഒട്ടനവധി വിദ്യാർത്ഥികൾ കേരളത്തിലുണ്ട്.തിരുവനനതപുരം പരീക്ഷാകേന്ദ്രം അല്ലാതാകുന്നതോടെ ഇവർക്കെല്ലാം പ്രവേശനപരീക്ഷ എഴുതാൻ ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വരും. തിരുവനന്തപുരത്തെ കൂടി പരീക്ഷാകേന്ദ്രമായി നിലനിർത്തണം–- ശിവദാസൻ ആവശ്യപ്പെട്ടു.










0 comments