print edition ജമാഅത്തെ ഇസ്ലാമി ബന്ധം: ‘പരിശുദ്ധ നെയ്യി’ന്റെ ചെളിയിൽ ഉരുണ്ട് ലീഗ്


സ്വന്തം ലേഖകൻ
Published on Nov 30, 2025, 12:00 AM | 1 min read
മലപ്പുറം: ജമാഅത്തെ ഇസ്ലാമി വിശുദ്ധ പശുവാണോ? ആണെങ്കിൽ മുസ്ലിംലീഗ് മുന്പ് പറഞ്ഞതൊക്കെ വിഴുങ്ങുമോ? സൈബർ ഇടങ്ങളിൽ ലീഗ് നേരിടുന്ന ചോദ്യമാണിത്. ഒരുകാലത്ത് ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി പ്രതിരോധിച്ച ലീഗും അതിന്റെ നേതാക്കളും ഇന്ന് മതരാഷ്‌ട്രവാദികളുടെ പ്രചാരകരാകുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലീഗ് അനുകൂലികളായ സമസ്‌തക കേരള ജംഇയത്തുൽ ഉലുമ ഇകെ വിഭാഗമാണ് ആക്രമണത്തിൽ മുന്നിൽ. എപി, മുജാഹിദ് വിഭാഗങ്ങളും വിമർശമുന്നയിക്കുന്നുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയാതെ, വിമർശിക്കുന്നവരെ സഖാക്കളാക്കി തടിയൂരുകയാണ് ലീഗ് അണികൾ.

ചന്ദ്രിക മുൻ പത്രാധിപരും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി പി സൈതലവി ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് എഴുതിയ പുസ്‌തകമാണ് ‘ജമാഅത്തെ ഇസ്ലാമി: ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്’. 2004 നവംബര്‍ 24മുതല്‍ ഡിസംബര്‍ 25വരെ ചന്ദ്രികയില്‍ സൈതലവി എഴുതിയ 30 ലേഖനങ്ങളുടെ സമാഹാരമാണിത്. ചന്ദ്രിക പത്രാധിപരും മുജാഹിദ് പണ്ഡിതനുമായിരുന്ന പരേതനായ മങ്കട ടി അബ്ദുല്‍ അസീസ് മൗലവിയുടേതാണ് അവതാരിക. ജമാഅത്തെ ഇസ്ലാമിക്കും മുഖപത്രമായ മാധ്യമത്തിനുമെതിരായ കുറ്റപത്രമാണ് പുസ്തകം. സുന്നി, മുജാഹിദ് നേതാക്കളും ലീഗും ഒരുപോലെ പുസ്‌തകത്തിന്റെ പ്രചാരകരായിരുന്നു. മത–രാഷ്‌ട്രീയ വേദികളിൽ പുസ്‌തകം ചർച്ചയായി. എന്നാൽ, ഇപ്പോൾ അതെല്ലാം വിഴുങ്ങേണ്ട ഗതികേടിലാണ് ലീഗ്. സി പി സൈതലവിയുടെ നാടായ മക്കരപ്പറമ്പ് പഞ്ചായത്തിൽ ലീഗ്– വെൽഫെയർ കൂട്ടുകെട്ടാണ്.
ലീഗ്– ജമാഅത്തെ ഇസ്ലാമി ബന്ധത്തിനെതിരെ സമസ്‌ത ഇകെ വിഭാഗം നേതാക്കളായ ഉമർ ഫൈസി മുക്കം, അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്‌തഫ മുണ്ടുപ്പാറ എന്നിവർ പരസ്യമായി രംഗത്തെത്തിയിരുന്നു. എപി വിഭാഗം മുഖപത്രമായ സിറാജിൽ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുള്ളാഹ് സഖാഫി എളമരം എഴുതിയ ‘ജമാഅത്തെ ഇസ്ലാമിയുടെ ധൃതരാഷ്‌ട്രാലിംഗനം’ എന്ന ലേഖനത്തിൽ ലീഗ്– ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കടന്നാക്രമിച്ചിരുന്നു.










0 comments