print edition ‘പോകേണ്ടവർക്ക് പോകാം’; മാധ്യമം ജീവനക്കാർക്ക് ജമാഅത്തെ ഇസ്ലാമിയുടെ അന്ത്യശാസനം


സ്വന്തം ലേഖകൻ
Published on Dec 25, 2025, 08:45 AM | 1 min read
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ ‘മാധ്യമ’ത്തിലെ ജീവനക്കാരെ കൈവിട്ട് ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്‌റ്റും ജമാഅത്തെ ഇസ്ലാമിയും മാധ്യമം മാനേജ്‌മെന്റും. ‘പോകേണ്ടവർക്ക് പോകാം. ആരെയും തടയില്ല. പോകുന്നവരുടെ ബാധ്യതകൾ സെറ്റിൽ ചെയ്യാം’– ഓൺലൈനായി വിളിച്ച യോഗത്തിൽ ജമാഅത്തെ ഇസ്ലാമി മുൻ അമീറും ട്രസ്‌റ്റ് ചെയർമാനുമായ എം ഐ അബ്ദുൾ അസീസ് ജീവനക്കാർക്ക് അന്ത്യശാസനം നൽകി. നാലുമാസത്തെ ശന്പള കുടിശ്ശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി പത്രമിറക്കി, സമരമുഖത്തുള്ള ജീവനക്കാരാണ് ഇതോടെ പെരുവഴിയിലായത്.
ഓൺലൈനായി ചേർന്ന യോഗത്തിൽ എഴുതിത്തയ്യാറാക്കിയ കുറിപ്പ് എം ഐ അബ്ദുൾ അസീസ് വായിച്ചുകഴിഞ്ഞതോടെ ജീവനക്കാർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധമറിയിച്ചെങ്കിലും അത് ചെവിക്കൊള്ളാൻ മുൻ അമീറോ ജമാഅത്തെ ഇസ്ലാമി നേതാക്കളോ മാനേജ്‌മെന്റോ തയ്യാറായില്ല.
നാലുമാസത്തോളമായുള്ള ശന്പള കുടിശ്ശിക വിതരണം ചെയ്യുക, ജീവനക്കാരോടുള്ള പകപോക്കൽ സമീപനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാധ്യമം ജേർണലിസ്‌റ്റ് യൂണിയൻ നേതൃത്വത്തിൽ ജീവനക്കാരുടെ സമരം.
ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് ചെയർമാൻ എം ഐ അബ്ദുൽ അസീസും വൈസ് ചെയർമാൻ എം കെ മുഹമ്മദലിയും കോഴിക്കോട് നഗരത്തിലെ ഹിറാ സെന്ററിലും എഡിറ്റർമാർ, സിഇഒ, ട്രസ്റ്റ് സെക്രട്ടറി മുതലായവർ മാധ്യമം ഓഫീസിലുമാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. നേരിട്ടുവിളിച്ച യോഗം പ്രതിഷേധത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറ്റുകയായിരുന്നു. തൊഴിലാളികൾ അതത് യൂണിറ്റുകളിലും പങ്കാളികളായി.
പത്രവ്യവസായത്തിൽ പ്രതിസന്ധി രൂക്ഷമാണെന്നും തിരിച്ചുവരവിനുള്ള സാധ്യതയില്ലെന്നും മെച്ചപ്പെടുന്നതിൽ ഒരു പ്രതീക്ഷയില്ലെന്നും മുൻ അമീർ അറിയിച്ചു. കുറച്ച് കാലമായി മാധ്യമം പ്രതിസന്ധിയിലാണെന്നും അതിന്റെ ഭാഗമായി ഏതാനും മാസങ്ങളായി ശമ്പളവിതരണം താറുമാറായിരിക്കുന്നതെന്നും പറഞ്ഞ് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ ഒരു തിരിച്ചുവരവിന്റെ പ്രതീക്ഷ ഇല്ലാതാക്കിയെന്ന് കുറ്റപ്പെടുത്തി പ്രതിസന്ധി ജീവനക്കാരുടെ തലയിലിടാനും ശ്രമിച്ചു.
‘തരാനുള്ള ശമ്പളത്തെക്കുറിച്ച് തീർപ്പ് പറയൂ, പിരിച്ചയക്കൽ പിന്നെയാകാമെന്ന് ജീവനക്കാരും പറഞ്ഞു. വിവിധ തൊഴിലാളി സംഘടനകളോടും മറ്റും ആലോചിച്ച് സമരവുമായി മുന്നോട്ടുപോകാനാണ് മാധ്യമം ജേർണലിസ്‌റ്റ് യൂണിയന്റെ തീരുമാനം.










0 comments