ad
Deshabhimani

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

lakshmi menon
വെബ് ഡെസ്ക്

Published on Aug 27, 2025, 07:48 PM | 1 min read

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തതോടെ നടി ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോൻ.


ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്. നടുറോഡിൽ വച്ച് കാർ തടഞ്ഞുനിർത്തി ലക്ഷ്മി മേനോനും സുഹൃത്തുക്കളും പരാക്രമം കാട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.


ബാറിൽ വച്ച് ഇരു സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് റോഡിലേക്ക് വ്യാപിച്ചത്. ബാറിൽ‌ വച്ച് തർ‌ക്കമുണ്ടായതിനെത്തുടർന്ന് ലക്ഷ്മി മേനോനും സുഹൃത്തുക്കളും കാറിൽ പിന്തുടർന്നെന്നും എറണാകുളം നോർത്ത് പാലത്തിൽവെച്ച് യുവാവിനെ കാറിൽനിന്ന് വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി മർദിച്ചെന്നുമാണ് പരാതി. പിന്നീട് ഇയാളെ പറവൂരിൽ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ മിഥുൻ, അനീഷ്, സോന എന്നിവരെ എറണാകുളം ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ഐടി ജീവനക്കാരനാണ് പരാതി നൽകിയത്.


മലയാളം, തമിഴ് സിനിമകളിൽ സജീവമായ ലക്ഷ്മി മേനോൻ 2011ൽ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് അഭിനയരം​ഗത്തെത്തുന്നത്. തുടർന്ന് തമിഴിൽ കുംകി, സുന്ദരപാണ്ഡ്യൻ, ജി​ഗർതണ്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. സുന്ദര പാണ്ഡ്യൻ, കുംകി എന്ന സിനിമകളിലെ പ്രകടത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. ലക്ഷ്മി മേനോനേയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് അറസ്റ്റിലായ സോന നൽകിയ പരാതിയിൽ മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home