ഇന്ന് മാതൃദിനം; അന്ന ജാർവിസിൽ തുടങ്ങി ലോകമാകെ പടർന്ന സ്നേഹസ്മരണ

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അമ്മമാർക്കായി നീക്കിവെച്ച അന്താരാഷ്ട്ര മാതൃദിനമാണിന്ന്. അമേരിക്കയിൽ തുടക്കം കുറിച്ച ഈ ആചാരം ഇന്ന് ലോകവ്യാപകമായി അമ്മമാരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ദിനമായി മാറിയിരിക്കുകയാണ്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളും മാതൃദിനമായി ആഘോഷിക്കുന്നത്.
1905ൽ അന്തരിച്ച തന്റെ അമ്മയുടെ സ്മരണക്കായി അന്ന റീവെസ് ജാർവിസ് നടത്തിയ പ്രചാരണങ്ങളാണ് മാതൃദിനത്തിന് അടിത്തറ പാകിയത്. 1908ൽ പടിഞ്ഞാറൻ വിർജീനിയയിലെ ഗ്രാഫ്റ്റണിലുള്ള സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് അവർ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചു. ഇന്ന് ഈ പള്ളി 'അന്താരാഷ്ട്ര മാതൃദിന പള്ളി' എന്ന പദവിയിലാണ് അറിയപ്പെടുന്നത്.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതെങ്കിലും വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് മാതൃദിനം ആചരിക്കുന്നത്. യുകെ, അയർലന്റ് രാജ്യങ്ങളിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനം.
ഗ്രീസിൽ ജൂലിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 2 മാതൃദിനമായി ആചരിക്കുന്നു. ഇവിടെ മതപരമായ ചടങ്ങുകൾക്കാണ് പ്രാധാന്യം. അറബ് രാഷ്ട്രങ്ങളിലെല്ലാം മാർച്ച് 21നാണ് മാതൃദിനം. ബൊളീവിയയിൽ സ്ത്രീകൾ പങ്കെടുത്ത യുദ്ധത്തിന്റെ സ്മരണക്കായാണ് ഈ പ്രത്യേക ദിവസം മാതൃദിനമായി ആചരിക്കുന്നത്. ആദ്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെല്ലാം അന്താരാഷ്ട്ര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിക്കുന്നത്.
നമ്മുടെ രാജ്യത്തും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി പിന്തുടരുന്നത്. എങ്കിലും ഒരു പ്രത്യേക ദിവസത്തിൽ ഒതുങ്ങേണ്ടതല്ല അമ്മയോടുള്ള സ്നേഹമെന്നും ഓരോ ദിവസവും മാതൃദിനമായി മാറണമെന്നും ഈ ദിനം ഓർമപ്പെടുത്തുന്നു.










0 comments