"കൊള്ളാവുന്നവർ വരണം, മാങ്കൂട്ടത്തിൽ വേണ്ട"; വീണ്ടും മത്സരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ, വി എസ് വിജയരാഘവൻ
പാലക്കാട്: ബലാത്സംഗ, ഗർഭഛിദ്ര അലസിപ്പിക്കൽ കേസുകളിലെ പ്രതിയായ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച രാഹുൽ അല്ല ഇപ്പോഴത്തെ രാഹുൽ എന്ന് മുതിർന്ന നേതാവ് വി എസ് വിജയരാഘവൻ പറഞ്ഞു. പാലക്കാട് മത്സരിക്കാൻ ജില്ലയിലെ വേറെ നേതാക്കളുണ്ട്. കൊള്ളാവുന്ന സ്ഥാനാർഥി വന്നാൽ യുഡിഎഫിന് വിജയിക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പാര്‍ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കില്ലെന്ന് തുറന്നുപറയാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. രാഹുലിന് ഇനിയും സീറ്റുണ്ടോ എന്ന ചോദ്യത്തിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാൽ പ്രതികരിച്ചിരുന്നില്ല. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശും ചോദ്യത്തോട് ഒഴിഞ്ഞുമാറി. പാര്‍ടിക്കു പുറത്തായ ആളെ കുറിച്ചുള്ള ചര്‍ച്ച തന്നെ അനാവശ്യമെന്നായിരുന്നു മുതിർന്ന നേതാവ് കെ മുരളീധരന്‍റെ മറുപടി. നേതാക്കളുിടെ പല രഹസ്യങ്ങളും മാങ്കൂട്ടത്തിൽ പുറത്തുവിടുമെന്ന ആശങ്കയുമുണ്ട്. അതിനിടെ പിആർ ടീമിനെ ഉപയോഗിച്ച് സീറ്റിനായി മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണാണ് നടത്തുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ കക്ഷിചേർക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേർക്കണമെന്നാണ് ആവശ്യം. ഹർജിയിൽ കോടതി തീരുമാനമെടുക്കുന്നതിനുമുന്പ് തന്റെ ഭാഗം കേൾക്കണമെന്നതാണ് പരാതിക്കാരിയുടെ ആവശ്യം. മുൻകൂർ ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷ സമർപ്പിച്ചത്.










0 comments