ജന്മനാ ഗർഭപാത്രമില്ലാത്തവരുടെ സംവരണം റദ്ദാക്കിയത് മനുഷ്യത്വമില്ലായ്‌മ

തിരുവനന്തപുരം: ജന്മനാ ഗർഭപാത്രമില്ലാത്ത സ്‌ത്രീകളുടെ ജീവിതപ്രതിസന്ധി അംഗീകരിക്കാതെ, അവർക്ക് ലഭിച്ചിരുന്ന സാമൂഹിക സംരക്ഷണം എടുത്തുകളയുന്നത് മനുഷ്യത്വരഹിതമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. അവരെ 50 ശതമാനം ഭിന്നശേഷിയുള്ളവരുടെ വിഭാഗത്തിൽപ്പെടുത്തി തൊഴിൽ, പെൻഷൻ, സൗജന്യയാത്ര തുടങ്ങിയവയിൽ സംവരണവും ആനുകൂല്യങ്ങളും നൽകണമെന്ന് 2017-ൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. 2017 നവംബർ 18-ന് ജന്മനാ ഗർഭപാത്രമില്ലാത്തവർക്ക് ഭിന്നശേഷി വിഭാഗത്തിന്റെ ആനുകൂല്യം ഉറപ്പാക്കി എൽഡിഎഫ് സർക്കാർ ഉത്തരവിറക്കി. ഇൗ ഉത്തരവാണ് യുഡിഎഫ് സർക്കാർ റദ്ദാക്കിയത്.
വിഷയത്തിൽ കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ പുനഃപരിശോധന നടത്തണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വലിയ വാഗ്ദാനം നൽകുന്നവർ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകളുടെ ജീവിത സുരക്ഷ തകർക്കുന്ന നടപടികളെടുക്കുന്നത് പ്രതിഷേധാർഹമാണ്. ജന്മനാ ഗർഭപാത്രമില്ലാത്ത സ്ത്രീകൾക്കുമുമ്പ് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും പ്രസിഡന്റ് കെ എസ് സലീഖ, സെക്രട്ടറി സി എസ് സുജാത എന്നിവർ ആവശ്യപ്പെട്ടു.











0 comments