കാർഷിക സർവകലാശാലയിലും കാവിവൽക്കരണം; താല്‍ക്കാലിക വിസിയായി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു

തിരുവനന്തപുരം : എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും കാവിവൽക്കരണ നീക്കവുമായി ഗവർണർ. കാർഷിക സർവകലാശാല താല്‍ക്കാലിക വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ ലോക്ഭവൻ നിയമിച്ചു.
ഡോ. സജിതാ റാണിക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. എം ജി സർവകലാശാലയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും ബിജെപി- സംഘപരിവാർ ബന്ധമുള്ള വിസിയെ നിയമിച്ചിട്ടുള്ളത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിയാണ് നിയമനം എന്നാണ് റിപ്പോർട്ടുകൾ.
എംജി സർവകലാശാലയിലെ സെനറ്റ് പുനസംഘടനാ വേളയിൽ സംഘപരിവാർ–ബിജെപി അംഗങ്ങളെ കുത്തിനിറച്ച് കൊണ്ടുള്ള ഗവർണറുടെ നീക്കം വിവാദമായിരുന്നു. ബിജെപി ദേശീയ സമിതിയംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 പേരെയാണ് 30 അംഗ സെനറ്റിലേക്ക് ചാൻസലർകൂടിയായ ഗവർണർ നാമനിർദേശം ചെയ്‌തത്.











0 comments