എസി പ്രവർത്തിച്ചില്ല, പരാതിയിൽ പരിഹാരവുമില്ല: റെയിൽവേയ്ക്ക് പിഴ, യാത്രക്കാരന് ടിക്കറ്റ് തുകയും 5000 രൂപയും നൽകണം

പ്രതീകാത്മക ചിത്രം
കൊച്ചി: കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രയിൽ എസി ചെയർ കാറിൽ എസി പ്രവർത്തന രഹിതമായതിനെ ചോദ്യം ചെയ്ത യാത്രക്കാരന്റെ പരാതിയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് പിഴ. ദുസഹമായ യാത്ര ചെയ്യേണ്ടി വന്ന യാത്രക്കാരന് ടിക്കറ്റ് തുകയും 5000 രൂപയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. തമ്മനം തോട്ടുപുറത്ത് പ്രതാപൻ എന്ന 71-കാരൻ നടത്തിയ നിയമപോരാട്ടത്തിലാണ് അനുകൂല ഉത്തരവ്.
2023 മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് എറണാകുളം സൗത്തിലേക്ക് എസി ചെയർ കാറിൽ യാത്ര ചെയ്ത പ്രതാപനും സുഹൃത്ത് ശശിധരനും കോച്ചിലെ എസിയും ഫാനും പ്രവർത്തന രഹിതമായി. തുടർന്ന് വിവരം ട്രെയിനിലുണ്ടായിരുന്ന ടിടിഇയെയും റെയിൽവേ മെക്കാനിക്കിനെയും വിവാരം അറിയിച്ചു. എന്നാൽ പരാതി ഗൗരവത്തിലെടുക്കാനോ പരിഹരിക്കാനോ അധികൃതർ തയ്യാറായില്ല. ഒടുവിൽ കടുത്ത ചൂടിൽ വെന്തുരുകയായിരുന്നു ഇരുവരുടെയും യാത്ര.
യാത്രയ്ക്ക് ശേഷം ഡിവിഷനൽ മാനേജർക്കും ഏരിയ മാനേജർക്കും നേരിട്ടും, റെയിൽവേയുടെ ഓൺലൈൻ പരാതി പരിഹാര സംവിധാനമായ 'റെയിൽ മദദ്' വഴിയും പ്രതാപൻ പരാതി നൽകി. എന്നാൽ റെയിൽവേയുടെ ഭാഗത്തുനിന്നും നീതി നിഷേധിച്ചതോടെ അദ്ദേഹം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചു. റെയിൽവേയുടെ സേവനത്തിൽ വ്യക്തമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ഫോറം, ടിക്കറ്റ് തുക മടക്കി നൽകുന്നതിനൊപ്പം യാത്രക്കാരനുണ്ടായ മാനസിക വിഷമത്തിനും ശാരീരിക ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 5,000 രൂപ അധികം നൽകാനും നിർദ്ദേശിക്കുകയായിരുന്നു.










0 comments