ജനമനസുകളിൽ ഇന്നും അനശ്വര വേഷങ്ങൾ; ഇന്നസെന്റ് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം

മലയാള സിനിമയിലെ ചിരിയുടെ അടയാളമായ ഇന്നസെന്റിന്റെ വേർപാടിന് രണ്ടാണ്ട് തികയുമ്പോഴും അദ്ദേഹത്തിന്റെ അനശ്വര വേഷപ്പകർച്ചകൾ ഇന്നും ജനമനസ്സുകളിൽ നിറയുന്നു. മൂന്നുപതിറ്റാണ്ടിലേറെ മലയാള സിനിമാലോകത്ത് നിറഞ്ഞുനിന്ന ഇന്നസെന്റ് 2023 മാർച്ച് 26നാണ് വിടവാങ്ങിയത്.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ഇന്നസെന്റ് അനശ്വരമാക്കിയ മുപ്പത് കഥാപാത്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. രാവണപ്രഭു, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യൻ പ്രണയകഥ, കാബൂളിവാല, ദേവാസുരം, മാന്നാർ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്നാം കോളനി, കല്യാണരാമൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമയിലെ കഥാപാത്രങ്ങൾ ആലേഖനം ചെയ്തവയിൽ ഉൾപ്പെടുന്നു.
സിനിമാ റീലിന്റെ മാതൃകയിലാണ് പേരും മറ്റ് വിവരങ്ങളും കൊത്തിയിട്ടുള്ളത്. മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 2014ൽ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൽഡിഎഫ് പിന്തുണയോടെ വിജയിച്ച അദ്ദേഹം നാട്ടിൽ നിരവധി വികസന പ്രവൃത്തികളാണ് നടത്തിയത്. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു.
മികച്ച നടൻ എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്. ആദ്യഘട്ടത്തിൽ അർബുദരോഗമുക്തി നേടി. തുടർന്ന് അതിജീവനത്തെക്കുറിച്ച് ‘കാൻസർ വാർഡിലെ ചിരി’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു. ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റിലും നാഷണൽ ഹൈസ്കൂളിലും ഡോൺബോസ്‌കോ എസ്എൻഎച്ച് സ്കൂളിലുമായി പഠനം. 1972ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്.











0 comments