സെക്രട്ടറിയറ്റിൽ വീണ്ടും ചട്ടവിരുദ്ധ സ്ഥലംമാറ്റം; ജീവനക്കാരെ നാടുകടത്തി

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ ജീവനക്കാർക്ക് വീണ്ടും ചട്ടവിരുദ്ധ സ്ഥലംമാറ്റം. സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പൊതുഭരണവകുപ്പ് അണ്ടർ സെക്രട്ടറിയുമായ എസ് എസ് ദീപുവിനെ സെക്രട്ടറിയറ്റിന് പുറത്തേക്ക് മാറ്റിയതിനുപിന്നാലെ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് പ്രശാന്ത്, ജി ശിവകുമാർ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് ഡെപ്യൂട്ടേഷൻ നൽകി മാറ്റി.
സെക്രട്ടറിയറ്റിൽ തൊഴിലും നൈപുണ്യവും സെക്‌ഷൻ ഓഫീസറായ പ്രശാന്തിനെ കണ്ണൂർ ജില്ലയിലെ ജലനിധിയിൽ റീജണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസറായാണ് മാറ്റിയത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പിലെ സെക്‌ഷൻ ഓഫീസറായ ശിവകുമാറിനെ ജലനിധിയുടെ ഇടുക്കി ജില്ലയിലേക്കുമാണ് മാറ്റിയത്. സാധാരണനിലയിൽ സീനിയർ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ സെക്രട്ടറിയറ്റിൽനിന്ന് അവർ ആവശ്യപ്പെടാതെ മാറ്റാറില്ല.
ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ചു
കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറിയുമായ എസ് എസ് ദീപുവിനെ ചട്ടവിരുദ്ധമായി സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധമിരന്പി. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റ് കാന്റീൻ പരിസരത്തുനിന്നാണ് ജീവനക്കാർ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. സെക്രട്ടറിയറ്റിനു മുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് ജിഷ ജാസ്‌മിൻ അധ്യക്ഷയായി. എസ് എസ് ദീപു സംസാരിച്ചു.









0 comments