അനധികൃത സ്വത്തുസമ്പാദനക്കേസ്: കോടതിയിൽ ഹാജരാകാൻ സമയം നീട്ടി ചോദിച്ച് കെ ബാബു

കെ ബാബു
കൊച്ചി: അനധികൃത സ്വത്തുസമ്പാദനക്കേസിൽ കോടതിയിൽ ഹാജരാകുന്നതിന് സമയം നീട്ടി ചോദിച്ച് മുതിർന്ന കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിന്റെ വിചാരണനടപടികളുടെ ഭാഗമായാണ് ബാബുവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹാജരാകാൻ അസൗകര്യമുള്ളതായി അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
തുടർന്ന് കേസ് പരിഗണിക്കുന്നത് 28ലേക്ക് മാറ്റി. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ നേരത്തേ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. എംഎൽഎ, മന്ത്രി പദവികളിലിരിക്കെ 2007 മുതൽ 2016 വരെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. 2020 ജനുവരിയിൽ കൊച്ചിയിലെ ഓഫീസിൽ കെ ബാബുവിനെ ഇഡി ചോദ്യംചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കഴിഞ്ഞദിവസം കെ ബാബു പ്രഖ്യാപിച്ചിരുന്നു.










0 comments