ഐബി ഉദ്യോഗസ്ഥയുടെ മരണം: ഗർഭഛിദ്രത്തിനായി സുകാന്ത് വ്യാജരേഖകളുണ്ടാക്കിയതായി പൊലീസ്, ക്ഷണക്കത്ത് കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സഹപ്രവർത്തകൻ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ. ഗർഭഛിദ്രത്തിനായി യുവതിയെ സുകാന്ത് ആശുപത്രിയിലെത്തിച്ചത് വ്യാജരേഖരൾ ചമച്ചാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. ഇതിനായി തയാറാക്കിയ ക്ഷണക്കത്ത് ഐബി ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയത്. ഇതിന്റെ തെളിവുകൾ യുവതിയുടെ കുടുംബം പൊലീസിന് കൈമാറിയിരുന്നു. ഇത് തെളിയിക്കുന്ന ചികിത്സാരേഖകളും ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗർഭഛിദ്രം നടന്നതായി സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ഉൾപ്പെടെ ചുമത്തി സുകാന്തിനെതിരെ കേസെടുത്തത്.
ഗർഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. പെൺകുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താൽപര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ മാറ്റിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസടുത്തത്. സുകാന്ത് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ മുമ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സുകാന്തിന്റെ പ്രേരണ മൂലമാണ് മരണം സംഭവിച്ചത് എന്നതിനുള്ള തെളിവുകൾ ഉദ്യോഗസ്ഥയുടെ പിതാവ് ഹാജരാക്കിയിരുന്നു. ഐബി ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഫെബ്രുവരിയിലെ ശമ്പളമടക്കം ഐബി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചിരുന്നതായും പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനം ലഭിച്ച ശമ്പളമടക്കം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. 80 രൂപ മാത്രമാണ് മരണസമയത്ത് ഐബി ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിരുന്നത്. അക്കൗണ്ട് വിവരങ്ങളും ലാപ്ടോപും പൊലീസിന് നേരത്തെ കൈമാറിയിരുന്നു. ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ഇതിനുപിന്നാലെയാണ് ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.
എയർപോർട്ട് ഐബി ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു. വിഷയത്തിൽ ഐബി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് കൊച്ചിയിലെ ഐബി ഉദ്യോഗസ്ഥനാണ്.









0 comments