'സ്മൂത്തായിട്ടുള്ള റോഡിൽ മാത്രമേ ഷൂവിടാതെ ഓടാറുള്ളൂ'; മലയോര ഹൈവേയെ പ്രശംസിച്ച് മിലിന്ദ് സോമൻ

കട്ടപ്പന: ഹിൽ ഹൈവേ റണ്ണിന് പിന്നാലെ പീരുമേട്– ദേവികുളം മലയോര ഹൈവേ നിർമ്മാണത്തെ പ്രശംസിച്ച് മിലിന്ദ് സോമൻ. സ്മൂത്തായിട്ടുള്ള റോഡിൽ മാത്രമേ ഷൂവിടാതെ ഓടാറുള്ളൂ എന്നും ഈ റണ്ണിൽ അത് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 'ഒടാൻ ഒരുപാട് ആളുകൾ ഒപ്പം ചേർന്നു. മനോഹരമായ ഹൈവേ ആണ്. പ്രകൃതി ഭംഗിയുള്ള സ്ഥലത്തെ ഭംഗിയുള്ളയുള്ള റോഡിലെ ഓട്ടം നന്നായി ആസ്വദിച്ചു'- മിലിന്ദ് സോമൻ പറഞ്ഞു.
പീരുമേട്– ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ചുള്ള കുട്ടിക്കാനം–ചപ്പാത്ത്- കട്ടപ്പന പാതയുടെ പൂർത്തീകരണത്തിന്റെ പ്രചാരണാർഥമായാണ് ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്. കുട്ടിക്കാനം മരിയൻ കോളേജിൽ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ രാവിലെ ഏഴിന് ഫ്ളാഗ് ഓഫ് ചെയ്തു.
കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മിലിന്ദ് സോമനും സംഘവും ഓടിയത്. വനിതാ ബൈക്ക് റൈഡർമാർ, റോളർ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങൾ, ബുള്ളറ്റ് റൈഡർമാർ എന്നിവരും റണ്ണിൽ അണിനിരന്നു. ഓട്ടത്തിൽ പങ്കെടുക്കാൻ 2000ലേറെ പേർ രജിസ്റ്റർ ചെയ്തിരുന്നു.










0 comments