ഹൈബ്രിഡ് കഞ്ചാവ് കേസ്: ഒരാൾകൂടി കസ്റ്റഡിയിൽ; കുടുക്കിയത് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം

ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എക്സൈസ് പിടിയിലായ കെ ഫിറോസും തസ്‌ലിമയും
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടുകോടിയോളം വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി കസ്റ്റഡിയിൽ. നേരത്തെ അറസ്റ്റിലായ കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താനയുടെ (ക്രിസ്‌റ്റീന- 41) രണ്ടാം ഭർത്താവ് സുൽത്താന്‍ എക്സൈസ് കസ്റ്റഡിയിലാണെന്നാണ് സൂചന.
ആലപ്പുഴ ഓമനപുഴയിൽനിന്ന് തസ്ലീമയും സഹായി കെ ഫിറോസും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലാകുമ്പോൾ സുൽത്താനും രണ്ടു കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ എക്സൈസ് ചോദ്യം ചെയ്യലിന് ശേഷം സുൽത്താനെ വിട്ടയാക്കുകയായിരുന്നു. തസ്‌ലിമയുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷമാണ് ഇയാളെ കുടുക്കിയത്. പിടികൂടിയ കഞ്ചാവു വില്പനയ്ക്കായി തസ്‌ലീമയ്ക്ക് കൈമാറിയത് സുൽത്താൻ ആണെന്നാണ് എക്സൈസ് കരുതുന്നത്.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തസ്‌ലിമ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ എസ് വിനോദ്‌കുമാർ പറഞ്ഞിരുന്നു. ഇവർക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുള്ളതായി സംശയിക്കുന്നു. ആറു ഭാഷ അറിയാവുന്ന തസ്‌ലിമ സിനിമ തിരക്കഥ പരിഭാഷകയും അഭിനേതാവുമാണ്. ഈ ബന്ധം ഉപയോഗിച്ച് സിനിമാമേഖലയിലെ ചിലരുമായി ലഹരി ഇടപാടുകൾ നടത്തിയതായും ഇവർ മൊഴി നൽകി. തായ്‌ലാൻഡിൽനിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ബംഗളൂരുവിലെ ഇടപാടുകാരനിൽനിന്നാണ് തസ്‌ലിമയ്‌ക്ക് ലഭിച്ചത്. ഇത് ആലപ്പുഴയിൽ ആവശ്യക്കാരിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് ലഹരി ഇടപാടുകാരനും സഹായിയുമായ ഫിറോസിനെ ഒപ്പംകൂട്ടി. മുമ്പ് കഞ്ചാവിന്റെയും എംഡിഎംഎ അടക്കമുള്ള മറ്റ് ലഹരി വസ്‌തുക്കളുടെയും ഇടപാടുകളിൽ ഇരുവരും ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്.










0 comments