print edition രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

കൽപ്പറ്റ: മുത്തങ്ങയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ രക്തംവാർന്ന് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ. ‘ദേശാഭിമാനി ’വാർത്തയെത്തുടർന്നാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്തത്. സംഭവത്തിലെ പൊലീസ് അനാസ്ഥയെക്കുറിച്ച് "കുഞ്ഞല്ലേ രക്ഷിക്കാമായിരുന്നില്ലേ...' എന്ന തലക്കെട്ടിൽ വെള്ളിയാഴ്‌ചയാണ് ദേശാഭിമാനി ഒന്നാംപേജിൽ വാർത്ത നൽകിയത്. വിഷയത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി. ആഗസ്ത് 14ന് ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ചൊവ്വ വൈകിട്ട് അഞ്ചോടെ പൊൻകുഴിയിൽ ദേശീയപാതയോരത്തുണ്ടായ അപകടത്തിലാണ് പൊൻകുഴി കാട്ടുനായ്‌ക്ക ഉന്നതിയിലെ മനു(11)വിന് പരിക്കേറ്റത്. 5.30ന് ഹൈവേ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആശുപത്രിയിൽ എത്തിച്ചില്ല. 6.30ന് ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മുറിവിൽനിന്ന് ധാരാളം രക്തം വാർന്നുപോയിരുന്നു. പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് മനുവിന്റെ അച്ഛൻ ബിനു പറഞ്ഞു. നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നെന്ന് ഡോക്‌ടർ പറഞ്ഞതായും പറഞ്ഞിരുന്നു. ഇടതുതുടയിലെ മുറിവിൽനിന്ന് രക്തംവാർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കല്ലൂർ ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാർഥിയായിരുന്നു മനു.











0 comments