print edition ‘എത്ര മനോഹരമേ, സതീശന്റെ ഹെലികോപ്റ്റർ യാത്ര’

മിൽജിത് രവീന്ദ്രൻ
Published on Aug 02, 2026, 12:26 AM | 1 min read
തിരുവനന്തപുരം: ഭാര്യാപിതാവിന്റെ സുഖവിവരമറിയാൻ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ യാത്രയുടെ വാർത്ത ആഘോഷിച്ച് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിന് പഴി പറഞ്ഞ മാധ്യമങ്ങളാണ് സതീശന്റെ സ്വകാര്യയാത്ര ആഘോഷിക്കുന്നത്.
അമ്മായിയച്ഛന്റെ സുഖവിവരമന്വേഷിക്കാൻ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്‌റ്ററിൽ യാത്രതിരിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ കൊച്ചിയിലിറങ്ങാനാകാതെ തലസ്ഥാനത്ത് തിരികെയെത്തി. ആകാശം തെളിഞ്ഞപ്പോൾ വീണ്ടും ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തി ഭാര്യാപിതാവിനെ കണ്ട് തിരുവനന്തപുരത്തേക്ക് മടങ്ങി.
സതീശൻ സ്വകാര്യ ആവശ്യത്തിന് നടത്തിയ യാത്ര മാധ്യമങ്ങൾക്ക് ആഡംബരവും ധൂർത്തുമായില്ല. എന്നാൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഒൗദ്യോഗികാവശ്യങ്ങൾക്ക് ഹെലികോപ്റ്ററിൽ നടത്തിയ യാത്രകളെ ആഡംബരവും ആർഭാടവും ധൂർത്തുമാക്കിയത് ഇതേ മാധ്യമങ്ങളാണ്. പത്തുവർഷ ഭരണത്തിൽ സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്ററിൽ ഒരു യാത്രപോലും പിണറായി നടത്തിയിട്ടില്ലെന്നതും മാധ്യമങ്ങൾ മറച്ചുവച്ചു. നാട്ടിലെ ദുരന്തവേളയിലായിരുന്നു കൂടുതൽ യാത്രകളും. പ്രതിപക്ഷനേതാവിനെയും പലപ്പോഴും ഒപ്പംകൂട്ടി.
ഹൃദയം മാറ്റിവയ്‌ക്കൽ അടക്കമുള്ള അടിയന്തര ഘട്ടങ്ങളിലും തുണയായി. നിരവധി ജീവനുകൾ അതുവഴി തിരിച്ചുകിട്ടി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്ററിനായി ചെലവഴിച്ച തുകയുടെ കണക്കെടുത്ത് ശനിയാഴ്‌ചയും വാർത്തയാക്കാൻ മനോരമ മറന്നില്ല.










0 comments