തൃശൂരിൽ ചിക്കൻചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിന് ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദനം

സിസിടിവി ദൃശ്യം
തൃശൂർ: ചിക്കൻചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞുവെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് ക്രൂരമരർദ്ദനം. മിണാലൂർ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന സെലക്ട് ദർബാർ റസ്റ്ററന്റ് ഉടമ സുഹൈബ് ആണ് (40) ഗുണ്ടാ ആക്രമണത്തിന് ഇരയായത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു മർദ്ദനം. അടിയിൽ സുഹൈബിന്റെ മുൻവശത്തെ രണ്ട് പല്ലുകൾ അടർന്നുപോയി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൈബിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റഷീദിനും (40) ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കാലിനും കൈക്കും പരിക്കേറ്റു. അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ 5 ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും നിലവിൽ ചികിത്സയിലാണ്. അരുമപ്പെട്ടി ഭാഗത്തുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ എത്തിയ രണ്ട് യുവാക്കളാണ് ചിക്കൻചില്ലി ഓർഡർ ചെയ്തത്.
ഇതു കഴിക്കുന്നതിനിടയിലാണ് വിഭവത്തിനൊപ്പം നൽകിയ നാരങ്ങയിൽ നീര് പോരെന്ന പരാതിയുമായി കൗണ്ടറിൽ എത്തുന്നത്. തർക്കം ആരംഭിച്ചതോടെ അടുക്കളയിൽ ജീവനക്കാർക്ക് നിർദേശം കൊടുത്തു കൊണ്ടിരുന്ന ഉടമ സുഹൈബിനെ തേടി യുവാക്കൾ എത്തുകയായിരുന്നു. തുടർന്ന് തർക്കം കയ്യാങ്കളിയിൽ എത്തി. കൂടുതൽ സന്നാഹത്തോടെ കണക്കു തീർക്കാൻ വൈകാതെ മടങ്ങി എത്തുമെന്ന ഭീഷണി മുഴക്കി യുവാക്കൾ ഹോട്ടലിൽ നിന്നിറങ്ങി. ഒരു മണിക്കൂറിനകം ഏഴ് യുവാക്കൾ ഹോട്ടലിലെത്തുകയും സുഹൈബിനെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിൽ നേരത്തേ എത്തിയ രണ്ടു പേർ ഉണ്ടായിരുന്നില്ല. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments