print edition കാസർകോട് എംഡിഎംഎ കേസ്; ഹുസൈൻ രാജ്യാന്തര റാക്കറ്റിലെ പ്രധാനിയെന്ന് ആഭ്യന്തരമന്ത്രി


റഷീദ് ആനപ്പുറം
Published on Sep 01, 2026, 12:00 AM | 1 min read
തിരുവനന്തപുരം: എംഡിഎംഎ കേസിലെ പ്രതിയും മുഖ്യമന്ത്രി വി ഡി സതീശന്റെ സമൂഹമാധ്യമ കോഓർഡിനേറ്ററുമായ മുഹമ്മദ് ഹുസൈൻ രാജ്യാന്തര മയക്കുമരുന്ന് കടത്തുസംഘത്തിലെ പ്രധാനിയെന്ന് സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്‌ച കാസർകോട് വാർത്താസമ്മേളനത്തിലാണ് നൈജീരിയ, ഘാന, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ലഹരിമാഫിയയുമായി ഹുസൈനുള്ള ബന്ധം മന്ത്രി വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിലും ഒൗദ്യോഗിക വസതിയിലും പ്രതിപക്ഷ നേതാവായിരിക്കെ കന്റോൺമെന്റ് ഹൗസിലും നിത്യസന്ദർശകനായിരുന്നു ഹുസൈൻ. ഇൗ സമയങ്ങളിലും മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. എന്നാൽ, ഇയാളിൽനിന്ന് പിടിച്ചെടുത്ത ഫോണുകളിലെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്.
ഗ്വാളിയോറിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ റിയ ഖാനാണ് രാജ്യത്തെ രാസലഹരി വ്യാപാരം നിയന്ത്രിക്കുന്നവരിൽ പ്രധാനി. ഘാന, നൈജീരിയ എന്നീ രാജ്യങ്ങളിലെ ലഹരി കടത്തുസംഘത്തെ നിയന്ത്രിക്കുന്നതും റിയയാണ്. റിയയുമായി അടുപ്പമുള്ളയാളാണ് ഹുസൈൻ. പൊലീസ് പിടിയിലാകുന്പോൾ കൈവശമുണ്ടായിരുന്ന എംഡിഎംഎ ഇയാൾക്ക് നൽകിയത് റിയയാണ്. ലക്ഷങ്ങളുടെ പണമിടപാടും ഇവർ തമ്മിലുണ്ട്.
പിടിയിലാകുന്ന ദിവസവും മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. വാട്‌സാപ്പ് കോൾ വഴി ബന്ധപ്പെട്ട, തിരുവനന്തപുരത്തെയും എറണാകുളത്തെയും പ്രമുഖർ ആരാണെന്ന് കണ്ടെത്താനും പൊലീസ് തയ്യാറായിട്ടില്ല.
ഹുസൈന്റെ രാജ്യാന്തര ബന്ധം ചെന്നിത്തല വെളിപ്പെടുത്തിയതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്‌തിയിലാണ്. തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വഴി കേസന്വേഷണം സതീശൻ അവസാനിപ്പിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് ഫെയ്‌സ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം പോസ്‌റ്റകൾ തെളിവാണ്. 2021 മുതൽ സതീശന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ഇയാളാണ്. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പിലും വയനാട്, നിലന്പൂർ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ സമൂഹമാധ്യമ നിയന്ത്രണവും ഇയാളായിരുന്നു. ഇൗ ബന്ധങ്ങളും ഹുസൈൻ മയക്കുമരുന്ന് കടത്തിനുപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു.









0 comments