print edition ക്ലാസിക് ഹൈവേ

മലയോര ഹൈവേ
കെ ടി രാജീവ്
Published on Mar 28, 2026, 08:46 AM | 1 min read
ഇടുക്കി : രാജഭരണകാലത്തെ കെ കെ റോഡിന് തിലകക്കുറിയായി ഹൈറേഞ്ചിന്റെ കവാടത്തുനിന്നും രാജകീയ ഹൈടെക്ക് പാത. തേയിലക്കാടുകൾക്കിടയിലൂടെ ഹൈറേഞ്ചിന്റെ മനോഹാരിത നുകർന്ന് സുഖയാത്രയൊരുക്കുന്ന കുട്ടിക്കാനം–കട്ടപ്പന റോഡ് ലോകോത്തരമെന്ന് പ്രഖ്യാപിച്ചാണ് ബോളിവുഡ് താരം മിലിന്ദ് സോമനൊപ്പം ഫെബ്രുവരി 22ന് നാടൊന്നായി കുതിച്ചത്. പതിറ്റാണ്ടുകളായി കുണ്ടുംകുഴിയുമായി കിടന്ന റോഡിനെ ലോകോത്തര നിലവാരത്തിലേക്ക് പുനർ നിർമിക്കാൻ ജനകീയ സർക്കാർ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചപ്പോൾ കുടിയേറ്റ ജനതക്കത് സർക്കാരിന്റെ സമ്മാനമായി മാറി. കിഫ്ബി വഴി 235 കോടി രൂപ ചെലവഴിച്ചാണ് 40.5 കിലോ മീറ്ററുള്ള പാത യാഥാർഥ്യമാക്കിയത്.
സംസ്ഥാനത്തെ ആദ്യ റബറൈസ്‌ഡ് റോഡും ദേശീയപാത 183ഉം ആയ കെ കെ റോഡിനെ കിഴക്കൻ മേഖലയും തമിഴ്‌നാടുമായും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഹൈറേഞ്ചിന്റെ സുഗന്ധ വ്യഞ്‌ജന വാണിജ്യതലസ്ഥാനമായ കട്ടപ്പനയുടെയും മലയോര മേഖലയുടേയും ടൂറിസം ഉൾപ്പെടെ സർവതല വികസനത്തിനും വഴിതെളിയും. പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാൻ കഴിയുന്ന അത്യാധുനിക നിലവാരത്തിലാണ് റോഡ് നിർമിച്ചത്. ബിഎംബിസി നിലവാരത്തില്‍ ഒന്പത് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത് ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയും നിര്‍മിച്ചു. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്കുകൾ, സംരക്ഷണഭിത്തികൾ, റോഡ് മാര്‍ക്കിങ്, ക്രാഷ് ബാരിയര്‍ തുടങ്ങിയവയും സജ്ജമാക്കി. സംസ്ഥാനത്താകെ ആയിരത്തിലേറെ കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേ മുഴുവനായി പൂർത്തിയാവുന്പോൾ സമാനതകളില്ലാത്ത വേഗപാതാവിപ്ലവം യാഥാർഥ്യമാകും.










0 comments