നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവ്; വിദഗ്‌ധ ഷൂട്ടർമാരെ എത്തിക്കും

വയനാട്: വയനാട് പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽനിന്ന് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കും. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപയെ ചുമതലപ്പെടുത്തി. പ്രദേശത്ത് ദ്രുതകർമസേനയെ നിയോഗിക്കും.
വെള്ളി രാവിലെ പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്‌റ്റേറ്റിന് സമീപം വനതാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോകുന്നതിനിടെയാണ് രാധയെ കടുവ ആക്രമിച്ചത്. കടുവ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. തോട്ടത്തിൽനിന്ന് നൂറ് മീറ്റർ അകലെ വനത്തിനുള്ളിലായിരുന്നു മൃതദേഹം. വനമേഖലയിൽ മാവോയിസ്‌റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾട്ട് സേന രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടത്. കാപ്പി പറിക്കാൻ രാധയെ വീട്ടിൽനിന്ന് അച്ചപ്പൻ ബൈക്കിൽ തോട്ടത്തിനരികിൽ കൊണ്ടുവിട്ടുപോയ ഉടനെയായിരുന്നു ആക്രമണം.
പകൽ രണ്ടരയോടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കുടവയ്‌ക്കായി കൂട് സ്ഥാപിച്ചു. നൂറോളം വരുന്ന വനപാലക സംഘം തിരച്ചിൽ ആരംഭിച്ചു. ഡ്രോൺ പരിശോധനയും തുടങ്ങി.










0 comments