ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ട്രാവലർ ഒലിച്ചുപോയി; കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ഇടുക്കി: ഇടുക്കിയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ വ്യാപക നാശം. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കുമിളിയിൽ കരകവിഞ്ഞ തോടിന് സമീപമുള്ള വീട്ടിൽ കുടുങ്ങിയ കുടുംബത്തെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആന വിലാസം ശാസ്തനട ഭാഗം, വണ്ടിപ്പെരിയാർ, കക്കികവല എന്നിവിടങ്ങളിലും വെള്ളം കേറുന്ന സാഹചര്യമാണുള്ളത്. കല്ലാർ ഡാമിലെ നാലു ഷട്ടറുകൾ ഉയർത്തി.
സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇടുക്കി ഉൾപ്പടെ ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. അറബിക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ലക്ഷദ്വീപിന് മുകളിലായി ന്യൂന മർദമായി ശക്തി പ്രാപിക്കും.തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത പ്രവചിക്കുന്നത്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ആറ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.










0 comments