print edition ഹരിപ്പാട് ഇറിഡിയം തട്ടിപ്പ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ആലപ്പുഴ: ഹരിപ്പാട് പൊലീസ് രജിസ്‌റ്റർ ചെയ്‌ത ഇറിഡിയം തട്ടിപ്പ് കേസിൽ പ്രതികൾ ആറുപേരും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. ഹരിപ്പാട് സ്വദേശി മഹേഷിന്റെ പരാതിയിൽ മണ്ണാറശാല സ്വദേശി കപിൽദേവ്, തിരുവനന്തപുരം സ്വദേശികളായ സുലഭ, ജിഷ്‌ണു, വൈഷ്‌ണവി, സന്ദീപ്, കൊല്ലം സ്വദേശി സിനു ധർമരാജൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും.
ഇറിഡിയം ബിസിനസിൽ നിക്ഷേപിച്ചാൽ വൻ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2024 ആഗസ്‌ത് ഒന്നുമുതൽ 2025 സെപ്‌തംബർ രണ്ടുവരെ പലതവണയായാണ് തട്ടിപ്പ് നടത്തിയത്. ഇറിഡിയം വാങ്ങി നൽകാൻ എട്ടുലക്ഷം രൂപയാണ് മഹേഷ് ആദ്യം നൽകിയത്. പിന്നീട് തവണകളായി 48.2 ലക്ഷം രൂപ നൽകി.
ഇറിഡിയം ലഭിക്കാതെ വന്നപ്പോൾ മഹേഷ് പണം തിരികെ ആവശ്യപ്പെട്ടു. 25 ലക്ഷം രൂപകൂടി നൽകിയാൽ 10 ദിവസത്തിനകം മുഴുവൻ തുകയും തിരികെ നൽകാമെന്ന് പറഞ്ഞപ്പോൾ അതും നൽകി. പറഞ്ഞ ദിവസം പണം ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.










0 comments