print edition ഓർമ നഷ്ടമായ സൂരജ് ലാമയെ കണ്ടെത്തണം ; ഹെെക്കോടതിയിൽ മകന്റെ ഹർജി

കൊച്ചി
ഓർമ നഷ്ടമായ അവസ്ഥയിൽ കുവൈത്തിൽനിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയെ (59) കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സന്ദൻ ലാമ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും കൊച്ചി വിമാനത്താവള കമ്പനിയുടെയും വിശദീകരണം തേടി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കുവൈത്തിൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയ്ക്ക് അവിടെവച്ച് മദ്യത്തിൽനിന്ന് വിഷബാധയേറ്റ് ഓർമ നഷ്ടപ്പെടുകയായിരുന്നു. സൂരജിന്റെ കുടുംബം ബംഗളൂരുവിലാണ് താമസിക്കുന്നതെങ്കിലും തുടർചികിത്സയ്‌ക്കായി അദ്ദേഹത്തെ കൊച്ചിയിലേക്കാണ് കുവൈത്ത് അധികൃതർ ഡീപോർട്ട് ചെയ്തത്. കുടുംബാംഗങ്ങൾക്ക് ഇതേക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. അഞ്ചിന് കൊച്ചിയിൽ വിമാനമിറങ്ങിയ സൂരജ് ലാമ തുടർന്ന് ആലുവ മെട്രോ സ്റ്റേഷനിലും കളമശേരി, തൃക്കാക്കര ഭാഗങ്ങളിലും അലഞ്ഞു. എട്ടിന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. 10ലെ ആശുപത്രി സിസിടിവി ദൃശ്യങ്ങളിലും സൂരജിനെ കാണാം. എന്നാൽ, സൂരജ് കൊച്ചിയിലുണ്ടെന്നറിഞ്ഞ് വീട്ടുകാർ അടുത്തദിവസം എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭാര്യ നെടുമ്പാശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.










0 comments