മല്ലപ്പള്ളിയിലെ സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണം; മൂന്നുപേർ പിടിയിൽ

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ സെമിത്തേരികളിൽ ഗ്രാനൈറ്റ് മോഷണം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, ബംഗാൾ സ്വദേശി സുർജിത്, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. സംഘം മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപന നടത്തി വരികയായിരുന്നു. ഇതിനിടെ ഗ്രാനൈറ്റ് ക്ഷാമം നേരിട്ടു. ഇതോടെ പള്ളി സെമിത്തേരികളിൽ കയറി ഗ്രാനൈറ്റ് മോഷണം നടത്തുകയായിരുന്നു.
സമീപത്തെ ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ച ശേഷം അടുത്ത പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക് നൽകി വരുന്നതായിരുന്നു സംഘത്തിന്റെ പതിവുരീതി. മല്ലപ്പള്ളി ഭാഗത്തെ മൂന്ന് പള്ളികളിലായിരുന്നു ഇവർ ഗ്രാനൈറ്റ് മോഷണം നടത്തിയത്. ഗ്രാനൈറ്റ് പണികൾ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികൾ യാതൊരു കേടുപാടുകൾ വരുത്താതെ മോഷണം നടത്തിയതാണ് സംശയത്തിന് വഴിവെച്ചത്. തുടർന്ന് സിസിടിവി ക്യാമറകൾ ഇല്ലാത്ത സെമിത്തേരി പരിസരത്തിലൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ചും കല്ലറ നിർമാണ കരാറുകാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ മൂവരും കുടുങ്ങുകയായിരുന്നു.










0 comments