ആറാലുംമൂട് ഗോപന്റെ മരണം ;മറനീക്കിയത് ആർഎസ്എസ് ദുഷ്ടലാക്ക്


സി കെ ദിനേശ്
Published on Jan 17, 2025, 01:50 AM | 1 min read
തിരുവനന്തപുരം : നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപനെ അടക്കിയ കല്ലറ തുറന്ന് നടത്തിയ പരിശോധനയോടെ പൊളിഞ്ഞത് വർഗീയത ആളിക്കത്തിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം.
ഗോപന്റെ കുടുംബക്കാരുടെ അന്ധമായ വിശ്വാസവും നിയമത്തെക്കുറിച്ചുള്ള അജ്ഞതയും മുതലെടുത്ത് ഹിന്ദു ഐക്യവേദിയുടെയും സഖ്യകക്ഷിക്കാരായ വിഎസ്‌ഡിപിയുടെയും നേതാക്കളാണ് പ്രശ്നം വഷളാക്കാൻ ശ്രമിച്ചത്. എന്നാൽ പൊതുസമൂഹമോ മാധ്യമങ്ങളോ നിയമസംവിധാനങ്ങളോ അത്തരത്തിൽ പ്രശ്നത്തെ മാറ്റാൻ അനുവദിച്ചില്ല. വിഷയത്തെ ഒരുവിധത്തിലും സംഘർഷത്തിലേക്ക് വിടാതെയും ഗോപന്റെ കുടുംബത്തെ നിയമവ്യവസ്ഥയുടെ കാര്യങ്ങളും അനിവാര്യതയും ബോധ്യപ്പെടുത്തിയുമായിരുന്നു പൊലീസ് നടപടി.
രാസപരിശോധനകളുടെയടക്കം ഫലങ്ങൾ വന്നാൽ മാത്രമേ മരണത്തിൽ അസ്വാഭാവികത ഉണ്ടായിട്ടുണ്ടോയെന്ന കാര്യം പുറത്തുവരൂ.
ഗോപന്റെ ഭാര്യയെയും മക്കളെയും തെറ്റിദ്ധരിപ്പിച്ച് കല്ലറയ്‌ക്കു മുന്നിൽ കുത്തിയിരിക്കാനും മകനെ കൊണ്ട് ചില സമുദായങ്ങൾക്കെതിരെ മാധ്യമങ്ങളിൽ പറയിക്കാനും പ്രേരിപ്പിച്ചത് സംഘപരിവാർ നേതാക്കളാണ്. നാട്ടിൽ നിയമ വ്യവസ്ഥപോലും പാലിക്കേണ്ടതില്ലെന്ന അപകടകരമായ സന്ദേശം നൽകി. സമൂഹത്തെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനായിരുന്നു ബിജെപി പിന്തുണയോടെയുള്ള നീക്കം. ഇത്തരം സന്ദർഭങ്ങളിൽ കേരളത്തിലെവിടെയായാലും ചാടിവീണ് കലാപമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുമെന്നതിന് ഉദാഹരണമാണ് നെയ്യാറ്റിൻകര.
ഒരാളെ കാണാതാവുകയോ അസാധാരണ സാഹചര്യത്തിലോ സംശയാസ്‌പദമായോ മരിക്കുകയോ ചെയ്‌താൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിയമവ്യവസ്ഥയ്‌ക്ക് ബാധ്യതയുണ്ട്. അതാണ് ഹൈക്കോടതിയും ശരിവച്ചത്. ഇതെല്ലാം അട്ടിമറിച്ച് വർഗീയ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ഹീനശ്രമം കേരളം ഒറ്റക്കെട്ടായാണ് തകർത്തത്.










0 comments