print edition പൊന്ന് ലക്ഷംതൊട്ടു; തിളക്കം കുറഞ്ഞ് ദീപാവലി

സുജിത് ബേബി
Published on Oct 20, 2025, 12:05 AM | 1 min read
കോഴിക്കോട്: സ്വർണ വിപണിയിൽ വില കുതിച്ചുയർന്നതോടെ മങ്ങലേറ്റ് ദീപാവലി കച്ചവടം. മുൻ സീസണുകളിലേതിന് സമാനമായി ആളുകൾ സ്വർണക്കടകളിലേക്കെത്തുന്നില്ല. ഒരു ദശാബ്ദത്തെ കണക്കെടുത്താൽ ആഭരണ വ്യാപാരത്തിൽ പത്തിരട്ടി കുറവ് വന്നതായി വ്യാപാരികൾ. അതേസമയം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യം വർധിക്കുകയും ചെയ്തു.
ഒരു പവന്റെ വില ലക്ഷത്തിൽ തൊടാനൊരുങ്ങി നിൽക്കുകയാണ്. ഒരു പവൻ ആഭരണം സ്വന്തമാക്കാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഏതാണ്ട് 1.10 ല ക്ഷമാകും. വിവാഹ ആവശ്യങ്ങൾക്കുള്ള സ്വർണാഭരണം വാങ്ങുന്നവർ പോലും അളവിൽ കുറവുവരുത്തി. പഴയ ആഭരണങ്ങൾ മാറ്റിയെടുക്കുകയാണ് ഭൂരിഭാഗവും. നടക്കുന്ന കച്ചവടത്തിന്റെ പകുതിയോളം ഇത്തരത്തിലാണ്.
പത്ത് വർഷം മുമ്പ് ചെറുകിട സ്വർണാഭരണ ശാലകളിൽപ്പോലും പ്രതിദിനം ശരാശരി 400 ഗ്രാം ആഭരണംവരെ വിറ്റിരുന്നു. ഇപ്പോഴത് 40 ഗ്രാമായി ചുരുങ്ങിയെന്നാണ് കോഴിക്കോട്ടെ സന്ധ്യ ജ്വല്ലറി ഉടമ എൻ പി ഭൂപേഷിന്റെ അഭിപ്രായം. ശരാശരി 25 പവൻ സ്വർണമായിരുന്നു നേരത്തെ ഇടത്തരം കുടുംബങ്ങളിലുള്ളവർ വിവാഹാവശ്യങ്ങൾക്കായി വാങ്ങിയിരുന്നത്. ഇപ്പോഴത് 10നും 15നും ഇടയിലായി.
അതേസമയം, പഴയ സ്വർണം വിൽക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ആന്ധ്രയിൽനിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ളവരാണ് സാധാരണക്കാരിൽ നിന്ന് സ്വർണം വാങ്ങുന്നത്. പണയത്തിലുള്ള ഉരുപ്പടികൾ വിലയ്‌ക്കെടുത്ത് നൽകാനും ധാരാളം ആളുകളുണ്ട്. നേരത്തെ ചെറുകിട സ്വർണക്കടകളെയാണ് സാധാരണക്കാർ സ്വർണം വിൽക്കാൻ ആശ്രയിച്ചിരുന്നത്. വില കുതിച്ചുയർന്നതോടെ പഴയ സ്വർണമെടുക്കാൻ വൻതോതിൽ പണം സ്വരൂപിക്കണം. ചെറുകിട കച്ചവടക്കാർക്ക് അതിന് സാധിക്കാതെ വന്നതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇൗ മേഖല കയ്യടക്കി. ആഭരണത്തിന്റെ അളവ് കുറയുമ്പോഴും സ്വർണനാണയവും കിലോ ബാറുമായി വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. വെള്ളി നാണയങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചതായി മലബാർ ഗോൾഡ് ഡെപ്യൂട്ടി ഹെഡാ യ പ്രദോഷ് പുത്തൻപുരയിൽ പറയുന്നു.










0 comments